ഹിസ്ബുള്ള ഇനിയും ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ലെബനന്‍ കത്തിക്കണം: മുന്‍ ഇസ്രഈല്‍ യുദ്ധകാബിനറ്റ് മന്ത്രി
World News
ഹിസ്ബുള്ള ഇനിയും ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ലെബനന്‍ കത്തിക്കണം: മുന്‍ ഇസ്രഈല്‍ യുദ്ധകാബിനറ്റ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 11:14 am

ടെല്‍ അവീവ്: ഇസ്രഈല്‍ അതിര്‍ത്തികളില്‍ ഹിസ്ബുള്ള നടത്തിവരുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് മുന്‍ ഇസ്രഈല്‍ യുദ്ധകാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ്. ചാനല്‍ 12 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഗസയില്‍ ഐ.ഡി.എഫ് നടത്തുന്ന അതിക്രങ്ങളില്‍ പ്രതിഷേധിച്ചാണ് ഹിസ്ബുള്ള ഇസ്രഈലില്‍ ആക്രമണം തുടരുന്നത്.

ഗസയില്‍ യുദ്ധാനന്തര പദ്ധതികളില്ലാത്തതും മറ്റു ആഭ്യന്തര വിഷയങ്ങളും ചൂണ്ടിക്കാട്ടി ബെന്നി ഗാന്റ്സ് ഞായറാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരില്‍ നിന്ന് രാജിവെച്ചിരുന്നു.

എന്നാല്‍ സഖ്യത്തില്‍ നിന്ന് രാജിവെച്ചെങ്കിലും ലെബനനെതിരെയുള്ള നടപടികളില്‍ തന്റെ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ഗാന്റ്‌സ് പറഞ്ഞതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച ആരംഭിക്കുന്ന ജി7 ഉച്ചകോടിയില്‍ ഇസ്രഈല്‍-ലെബനന്‍ അതിര്‍ത്തിയിലെ യുദ്ധസമാനമായ അന്തരീക്ഷം നേതാക്കള്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെ വെടിനിര്‍ത്തല്‍ പ്രമേയത്തിന്റെ കരട് രൂപം ജി7 ഉച്ചകോടി അവസാനിക്കുന്നതിനോടൊപ്പം പുറത്തിറക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇസ്രഈല്‍-ലെബനന്‍ വിഷയവും ചര്‍ച്ചക്കെടുക്കുന്നത്.

അതേസമയം ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും ഹമാസിനെതിരായ യുദ്ധം നിര്‍ത്താനും ഇസ്രഈല്‍ സമ്മതിക്കണമെന്ന് ഗാന്റ്‌സ് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാനല്‍ 12 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രഈലികള്‍ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി ഹമാസ് ആവശ്യപ്പെടുന്നതുപോലെ വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗസയില്‍ ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്ന് ഉറപ്പുവരുത്തണമെന്നും ഗാന്റ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ ഏഴിന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തെ ഇസ്രഈല്‍ ഇനി മുന്‍ഗണനയില്‍ വെക്കേണ്ടതില്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കണം, അവര്‍ക്ക് സുരക്ഷയൊരുക്കണം, യുദ്ധത്തിനിടയില്‍ ദുരിതമനുഭവിക്കുന്ന ഇസ്രഈലി കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കണം തുടങ്ങിയ കാര്യങ്ങളും ഗാന്റ്‌സ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Former Israeli War Cabinet Minister Says Lebanon Will Burn If Hezbollah Doesn’t End Attacks