Sports News
ചിന്നസ്വാമിയില്‍ ഫിഫ്റ്റിയടിച്ച് ബെംഗളൂരു, രാജസ്ഥാന് നാണംകെട്ട റെക്കോഡും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 03:22 am
Friday, 25th April 2025, 8:52 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ബെംഗളൂരുവില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ പെരിയ വിജയം സ്വന്തമാക്കിയത്. മാത്രമല്ല ഇതിനെല്ലാം പുറമെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 50ാം വിജയമാണ് ബെംഗളൂരു സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം വിജയശതമാനം രാജസ്ഥാനൊപ്പമായിരുന്നിട്ടും കഴിഞ്ഞ മത്സരങ്ങളിലെ പോലെ വിക്കറ്റ് തകര്‍ച്ചയാണ് രാജസ്ഥാന് വിനയായത്. അവസാന 12 പന്തില്‍ 18 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ പരാജയം മാത്രമാണ് രാജസ്ഥാന്‍ ലഭിച്ചത്. ഇതോടെ പോയിന്റ് ദാനശീലരായ രാജസ്ഥാന്‍ റോയല്‍സിന് മറ്റൊരു മോശം റെക്കോഡും തലയില്‍ അണിയേണ്ടി വന്നിരിക്കുകയാണ്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ഏറ്റവും കൂടുല്‍ തവണ തുടര്‍ച്ചയായി തോല്‍വി വഴങ്ങിയ സീസണാണ് 2025. അഞ്ച് തവണയാണ് രാജസ്ഥാന്‍ സീസണില്‍ തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങിയത്. 16 വര്‍ഷത്തിന് ശേഷമാണ് ഈ മോശം റെക്കോഡ് രാജസ്ഥാന്‍ വീണ്ടും അണിയുന്നത്. ഇതിന് മുമ്പ് 2009-2010 സീസണിലായിരുന്നു രാജസ്ഥാന്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വി വഴങ്ങിയത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്റെ കൂടുതല്‍ തുടര്‍ പരാജയങ്ങള്‍ (എണ്ണം, വര്‍ഷം എന്ന ക്രമത്തില്‍)

5 – 2009-10

5 – 2025

4 – 2011

4 – 2012

4 – 2018/19

4 – 2020

4 – 2024

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലുമാണ്. വിരാട് 42 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 27 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സും നേടി.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്കയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത്. 19 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ധ്രുവ് ജുറെല്‍ 34 പന്തില്‍ 47 റണ്‍സും നിതീഷ് റാണ 22 പന്തില്‍ 28 റണ്‍സും നേടി. ബെംഗളൂരുവിന് വേണ്ടി 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: Rajasthan Royals In Unwanted Record Achievement In IPL 2025