എന്തൊരു മായാജാലമാണിത് രാഹുല്‍ ജീ, അന്ന് നിങ്ങള്‍ അനുകൂലിക്കുന്നു, ഇന്ന് എതിര്‍ക്കുന്നു; കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച രാഹുലിനെ പരിഹസിച്ച് ജെ.പി നദ്ദ
national news
എന്തൊരു മായാജാലമാണിത് രാഹുല്‍ ജീ, അന്ന് നിങ്ങള്‍ അനുകൂലിക്കുന്നു, ഇന്ന് എതിര്‍ക്കുന്നു; കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച രാഹുലിനെ പരിഹസിച്ച് ജെ.പി നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 6:46 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് ജെ.പി നദ്ദ.

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ ഉപഭോക്താക്കളുമായി നേരിട്ട് വില്‍പ്പന നടത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് 2015ല്‍ ലോക്‌സഭയില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജെ.പി നദ്ദയുടെ പരിഹാസ ട്വീറ്റ്.

ഇതെന്തൊരു മായാജാലമാണ് രാഹുല്‍ജീ, മുന്‍പ് നിങ്ങള്‍ അനുകൂലിച്ചു ഇപ്പോള്‍ നിങ്ങള്‍ വിയോജിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ജെ.പി നദ്ദ ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും പക്ഷേ ആ അതിബുദ്ധി ഫലത്തില്‍ വരില്ലെന്നും ട്വീറ്റില്‍ ജെ.പി നദ്ദ പറയുന്നു. കര്‍ഷകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും താങ്കളെക്കുറിച്ച് ബോധ്യമായിക്കാണുമെന്നും ജെ.പി നദ്ദ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

കര്‍ഷകരെ പിന്തുണക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള ബി.ജെ.പിയുടെ നിരന്തര ആരോപണങ്ങള്‍ക്കിടയിലാണ് ജെ.പി നദ്ദയുടെ പുതിയ ട്വീറ്റ്. കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തില്‍ ഇരുന്നതെങ്കില്‍ അവരും കാര്‍ഷിക നിയമം പാസാക്കുമായിരുന്നെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന് പേടിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. സോണിയാഗാന്ധിയും ഇത്തരത്തില്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും അഭിപ്രായം പറയുകയാണെന്ന് പറഞ്ഞുകൊണ്ട് ജെ.പി നദ്ദ നേരത്തേ രംഗത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: J P Nadda swipes at Rahul Gandhi over farm laws