national news
ഏഴ് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 1,17,000 ശിശുമരണങ്ങൾ; ഒരു ദിവസം ശരാശരി 46 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 03:38 am
Wednesday, 23rd April 2025, 9:08 am

പൂനെ: ഏഴ് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 117,000 ശിശുമരണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ആർ.ടി.ഐ വഴി ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച ഡാറ്റയിലാണീ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 2017നും 2023നും ഇടയില്‍ 1,17,136 ശിശുമരണങ്ങള്‍ നടന്നെന്നും പ്രതിദിനം ശരാശരി 46 മരണം എന്ന തോതിലാണ് മരണങ്ങളെന്നും ഡാറ്റ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 22,364 ശിശുമരണങ്ങളാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. 2017ല്‍ 4,071 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. 2023ല്‍ 2,832 മരണം റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യയിൽ മുംബൈ ഒന്നാമതാണെങ്കിലും 2023 ആകുമ്പോഴേക്കും മരണങ്ങളിൽ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.

പൂനെ, നാസിക്, ഛത്രപതി സംഭാജിനഗർ, അകോള എന്നിവിടങ്ങളിലാണ് മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശിശുമരണങ്ങൾ ഉണ്ടായിരിക്കുന്നത്.

കൊവിഡ് -19 പാൻഡെമിക് സമയത്ത് 2020ൽ ശിശുമരണ നിരക്ക് കുറഞ്ഞതായും എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇത് വർധിച്ചതായും റിപ്പോർട്ട് പറയുന്നു. 2023 ൽ 17,436 ശിശുമരണങ്ങളാണ് നടന്നത്. ജനിച്ചുവീണ കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനു മുമ്പുള്ള മരണമാണ് ശിശുമരണം എന്ന് ക്ലിനിക്കലായി നിര്‍വചിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയുടെ അഭാവം ഇപ്പോഴും വലിയ വെല്ലുവിളികളാണ്. മുംബൈയില്‍ രേഖപ്പെടുത്തിയ ശിശുമരണങ്ങളില്‍ ഏകദേശം 40 ശതമാനം മറ്റ് ജില്ലകളില്‍ നിന്ന് റഫര്‍ ചെയ്യപ്പെട്ട കുഞ്ഞുങ്ങളാണ്. അവരില്‍ ഭൂരിഭാഗവും വളരെ ഗുരുതരാവസ്ഥയിലാണ് എത്തുന്നതെന്ന് മുതിര്‍ന്ന ബി.എം.സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താനെയില്‍ ശിശുമരണത്തില്‍ കുത്തനെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2017 നും 2023 നും ഇടയില്‍ ജില്ലയില്‍ മൊത്തം 6,562 ശിശുമരണങ്ങള്‍ രേഖപ്പെടുത്തി. 2017 ല്‍ 750 മരണം ആയിരുന്നെങ്കിൽ 2023 ല്‍ ഇത് 1,380 ആയി വർധിച്ചു.

പ്രസവസമയത്ത് ഉണ്ടാകുന്ന ശ്വാസംമുട്ടല്‍, മാസം തികയാതെയുള്ള ജനനം, അണുബാധകള്‍, ഭാരക്കുറവ് എന്നിവയാണ് ശിശുമരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഗതാഗത സൗകര്യങ്ങളുടെ കുറവ്, അപര്യാപ്തമായ എന്‍.ഐ.സി.യു ശേഷി, ജീവനക്കാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ, ആദിവാസി മേഖലകളിലാണ് ഈ ബുദ്ധിമുട്ടുകൾ കൂടുതൽ നേരിടുന്നത്.

ഗ്രാമീണ ജില്ലകളിലെ പല ആശുപത്രികളിലും മതിയായ എന്‍.ഐ.സി.യു കിടക്കകളുടെ അഭാവം, പരിശീലനം ലഭിച്ച നവജാത ശിശുരോഗ വിദഗ്ധരുടെ കുറവ് തുടങ്ങിയവ പ്രതിസന്ധി രൂക്ഷമാക്കുന്നു. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കുടുംബങ്ങൾ നിര്‍ബന്ധിതരാകുയാണ്.

കഴിഞ്ഞ വര്‍ഷം താനെയിലെ കല്‍വ ആശുപത്രിയിലും നാന്ദേഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും നിരവധി ശിശുമരണങ്ങള്‍ ഉണ്ടായതിന് കാരണവും അടിസ്ഥാന സൗകര്യങ്ങളുടെയും മരുന്നുകളുടെയും അഭാവമാണ്. ബജറ്റ് വിഹിതം വകയിരുത്തിയിട്ടും ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനുള്ള ഫണ്ടുകള്‍ പലപ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുന്നതും ആരോഗ്യ മേഖലയെ പ്രതിരോധത്തിലാക്കുന്നു.

 

Content Highlight: Maharashtra records 117k infant deaths in 7 years; daily average nears 46