ആ സ്പേസിലേക്കാണ് നിവിൻ പോളി വരുന്നത്, അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ.. : ഡിജോ ജോസ് ആന്റണി
Entertainment
ആ സ്പേസിലേക്കാണ് നിവിൻ പോളി വരുന്നത്, അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ.. : ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th April 2024, 9:27 am

ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെ വലിയ ശ്രദ്ധ നേടിയ ഡിജോ അടുത്തതായി ഒരുക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

ആദ്യ രണ്ട് പടങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് മൂന്നാമത്തെ സിനിമ ഒരുങ്ങുന്നത്. നിവിൻ പോളി തന്റെ കംഫർട്ട് സോണായ കോമഡി ട്രാക്ക് വിട്ട് സീരിയസ് കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത പോലൊരു ശ്രമമാണ് തന്റെ ഈ സിനിമയെന്ന് ഡിജോ ജോസ് ആന്റണി പറയുന്നു.

നിവിൻ പോളി ഒരു ഗംഭീര നടനാണെന്നും നിവിനൊപ്പം വർക്ക്‌ ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഡിജോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഡിജോ.

‘നമ്മൾ പറയും നിവിന്റെ വടക്കൻ സെൽഫി അല്ലെങ്കിൽ പ്രേമം. ഇതൊക്കെ ചെയ്തിരുന്ന ആൾ പെട്ടെന്ന് തന്റെ സോൺ മാറി തുറമുഖം, മൂത്തോൻ പോലുള്ള സിനിമകൾ ചെയ്തു. ഇങ്ങനെ സിനിമകൾ ചെയ്യുകയെന്ന് പറഞ്ഞാൽ വലിയ കാര്യമാണ്.

എനിക്ക് തോന്നുന്നത് എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട് നിവിൻ ഒരു ഗംഭീര നടനാണ്. ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല നിവിൻ പോളി എന്ന ആർട്ടിസ്റ്റിന്റെ കൂടെ എനിക്കൊരു വർക്ക്‌ ചെയ്യാൻ പറ്റുമെന്ന്. സത്യം പറഞ്ഞാൽ എല്ലാം മാജിക്കാണ്. പൃഥ്വിരാജ്, സുരാജേട്ടൻ അവരോടൊപ്പമെല്ലാം വർക്ക്‌ ചെയ്യാൻ കഴിഞ്ഞു.

അവർ നമുക്ക് തരുന്ന ഒരു ഏരിയയുണ്ട്. അത് നമ്മൾ വേണ്ടരീതിയിൽ ഉപയോഗിക്കണം. ആ സ്പേസിലേക്കാണ് നിവിൻ പോളി വരുന്നത്. നമ്മളെല്ലാം നിവിന്റെ പടങ്ങളുടെ ഹാർഡ് കോർ ഫാൻസാണ്. എന്നിട്ട് അദ്ദേഹം ചെയ്തത്, നിവിന്റെ സേഫ് സോൺ എന്ന് പറയപ്പെടുന്ന ചിരി, ഹ്യൂമർ എന്ന ഏരിയ ബ്രേക്ക്‌ ചെയ്യുക എന്നതാണ്.

എന്നിട്ട് പോയത് ടോട്ടലി വേറൊരു ഡൈമൻഷനിലേക്കാണ്. അതൊരു കിടിലൻ പരിപാടിയല്ലേ. ഞാൻ ശരിക്കും അതിനെ റെസ്‌പെക്ട് ചെയ്യുകയാണ്. എനിക്ക് മൂത്തോനൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട പടമാണ്. അങ്ങനെ ഒരുപാട് സിനിമകൾ എന്നെ അട്രാക്റ്റ് ചെയ്തിട്ടുണ്ട്. സത്യത്തിൽ നിവിൻ അതിന് ശ്രമിക്കുന്നത് കൊണ്ടാണ്. അതുപോലൊരു ശ്രമം തന്നെയാണ് മലയാളി ഫ്രം ഇന്ത്യയിലൂടെ ഞാനും ശ്രമിക്കുന്നത്,’ ഡിജോ ജോസ് ആന്റണി പറയുന്നു.

Content Highlight: Dijo Jose Antony Talk About Diffrent Characters Of Nivin Pauly