ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കൂട്ടമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ആറുപേർ പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫിർനഗറിലാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട യുവാവ് ഹിന്ദുവിഭാഗത്തിൽപ്പെട്ടയാളാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയർന്നു.
പിന്നാലെ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുറത്ത് വന്ന വീഡിയോയിൽ ഒരു യുവാവ് സ്ത്രീയുടെ ഹിജാബ് ബലമായി ഊരിമാറ്റുന്നതും മറ്റുള്ളവർ യുവതിയെയും കൂടെയുണ്ടായിരുന്ന ആളെയും അധിക്ഷേപിക്കുന്നതും ശാരീരികമായി ആക്രമിക്കുന്നതും കാണാം.
മുസാഫിർനഗറിലെ ഖലാപർ പ്രദേശത്തെ ഒരു ഇടുങ്ങിയ പാതയിൽ വെച്ചായിരുന്നു ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. 20 വയസുള്ള ഫർഹീൻ എന്ന യുവതിയും സച്ചിൻ എന്ന യുവാവും വായ്പാ ഗഡു വാങ്ങാൻ പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
ഖലാപർ നിവാസിയും ഉത്കർഷ് സ്മോൾ ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാരിയുമായ ഫർഹാനയുടെ മകൾ ഫർഹീൻ, അമ്മയുടെ നിർദേശപ്രകാരമായിരുന്നു വായ്പ ഗഡു വാങ്ങാൻ പോയത്. സച്ചിനായിരുന്നു മോട്ടോർ സൈക്കിൾ ഓടിച്ചത്.
വഴിയിൽ എട്ട് പത്ത് പേരടങ്ങുന്ന ഒരു സംഘം അവരെ തടയുകയായിരുന്നു. പിന്നീട് യുവതിയെയും യുവാവിനെയും സംഘം ആക്രമിച്ചു. സംഭവം ഒരു വഴിയാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വളരെ വേഗം തന്നെ പൊതുജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെട്ടു.
വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സുരക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫർഹീൻ പരാതി നൽകിയതിനെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
‘ഏപ്രിൽ 12ന്, വൈകുന്നേരം ഏകദേശം നാലിനും 4:30 നും ഇടയിൽ, ഭവൻ പ്രദേശത്ത് നിന്നുള്ള ഒരു ഹിന്ദു യുവാവും ഖലാപറിൽ നിന്നുള്ള ഒരു മുസ്‌ലിം യുവതിയും ആക്രമിക്കപ്പെട്ടു. സുജ്ദുവിൽ നിന്ന് വായ്പാ ഗഡു പിരിച്ച ശേഷം മടങ്ങുകയായിരുന്നു ഇരുവരും. ദർസി വാലി ഗാലിയിൽ വെച്ച് ചില അക്രമികൾ അവരെ തടഞ്ഞുനിർത്തി ആക്രമിച്ചു,’ മുസാഫർനഗർ സിറ്റി സർക്കിൾ ഓഫീസർ (സി.ഒ) രാജു കുമാർ സാവോ പറഞ്ഞു.
Content Highlight: Woman stripped off hijab, Hindu man beaten in UP’s Muzaffarnagar; 6 arrested