Kerala News
സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഭരണാധികാരി; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കെ.കെ. രാഗേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 06:30 am
Sunday, 27th April 2025, 12:00 pm

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങളാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ ജീവിതം ത്യാഗപൂര്‍ണമാണെന്നും കെ.കെ. രാഗേഷ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ.കെ. രാഗേഷിന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരിക്കെയാണ് കെ.കെ. രാഗേഷ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. പിന്നാലെ കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

പിന്നാലെ ദിവ്യക്കെതിരെ കോണ്‍ഗ്രസ് അനുയായികള്‍ അടക്കം സൈബര്‍ ആക്രമണം നടത്തിയിരുന്നു. കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിവ്യക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സി.എം ഓഫീസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞ് കണ്ണൂരിലേക്ക് വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പങ്കുവെച്ച ചില അഭിപ്രായങ്ങള്‍ ചിലര്‍ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ എന്ന ചോദ്യത്തോട് കൂടിയാണ് കെ.കെ. രാഗേഷ് തന്റെ കുറിപ്പ് തുടങ്ങുന്നത്.

‘1970 ഒക്ടോബറില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തുമ്പോള്‍ ഞാന്‍ ജനിച്ചിരുന്നില്ല. കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എല്‍.എയായ വിജയേട്ടന് അന്ന് 26 വയസ്. പിന്നീട് 1977ലും 1991ലും 1996ലും 2016ലും അദ്ദേഹം എം.എല്‍.എ.യായി. 1996ല്‍ അദ്ദേഹം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് മന്ത്രിയായി. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കീഴില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാന്‍ കാണുന്നു,’ കെ.കെ. രാഗേഷ് പറഞ്ഞു.

ആദ്യഘത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളെ കുറിച്ചും കെ.കെ. രാഗേഷ് കുറിപ്പിൽ പറയുന്നുണ്ട്.

‘രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസില്‍ വെച്ചാകണം കാര്യങ്ങള്‍ ചെയ്യാന്‍. കുറച്ചുദിവസങ്ങള്‍ കൊണ്ട് തന്നെ എനിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരികയായിരുന്നു,’ കെ.കെ. രാഗേഷ്.

പിണറായി സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍ഗണന നല്‍കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെക്കിഞെരുക്കി ട്രഷറിപൂട്ടിക്കുമെന്ന നിലയിലെത്തിച്ചപ്പോഴും മറ്റു പദ്ധതികള്‍ക്കുള്ള ചെലവ് മാറ്റിവെച്ചുപോലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിന്നുപോവാതെ, കാശിന്റെ മുടക്കം അനുഭവിപ്പിക്കാതെ സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഒരു ഭരണാധികാരിയാണ് മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളില്‍ ട്രാന്‍സ്ഫര്‍ മുതലായ വിഷയങ്ങള്‍ സര്‍വീസ് സംഘടനകള്‍ വഴിയായിരുന്നു നിയന്ത്രച്ചിരുന്നത്. ഭരണപക്ഷത്തുള്ള സര്‍വീസ് സംഘടനകള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ഒരു സംവിധാനമായിരുന്നു അത്. എന്നാല്‍ ഈ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കിയതോടുകൂടി അര്‍ഹതയുള്ളവര്‍ക്കെല്ലാം അത് പ്രാപ്യമായെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

ഒരു ഭരണകര്‍ത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് താന്‍ അപ്പോള്‍ കാണാന്‍ തുടങ്ങിയിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.

ആദ്യമായി തനിക്ക് ഫയല്‍ കൈമാറിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപനായിരുന്നു. ഏറ്റവും ലളിതമായി, കണ്ണടച്ച് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഡെപ്യൂട്ടേഷന്‍ ഫയലുകള്‍. ഫയല്‍ നോക്കുന്നതിനിടയില്‍ ആരുടേതാണ് ഡെപ്യൂട്ടേഷന്‍ എന്നൊക്കെ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ശൈലിയില്‍ പരിശോധിക്കാനല്ല തുനിഞ്ഞത്. രാഷ്ട്രീയമല്ല, മറിച്ച് മെറിട്ടും മാനദണ്ഡവുമാണ് നോക്കേണ്ടത് എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അന്ന് മുതലേ മനസിലുറപ്പിച്ച് തുടങ്ങിയിരുന്നുവെന്നും രാഗേഷ് പറയുന്നു.

ശമ്പളസ്‌കെയിലും വര്‍ഷവും മാത്രമേ അത്തരം ഫയലുകളില്‍ തിരയേണ്ടതുള്ളൂ എന്ന നിര്‍ദേശം പിണറായി വിജയന്‍ എന്ന ഭരണാധികാരിയിലെ നിറഞ്ഞ നീതിബോധം വരച്ച് കാട്ടുന്ന അനുഭവമായി. ചില അപവാദങ്ങള്‍ അങ്ങിങ്ങ് ഉണ്ടായപ്പോള്‍, മന്ത്രിമാരെ തന്നെ നേരിട്ട് വിളിച്ച് ഇതല്ല സര്‍ക്കാരിന്റെ നയമെന്ന് തിരുത്തിക്കുമായിരുന്നു അദ്ദേഹമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

വലതുപക്ഷസര്‍ക്കാരുകള്‍ കേരളം ഭരിച്ച സമയത്തൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ജീവനക്കാര്‍ക്ക് വലിയരീതിയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള ചരിത്രമൊക്കെ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആ സമീപനം മാറിയിട്ടുണ്ട്. രണ്ടാം സര്‍ക്കാര്‍ വരുമ്പോഴേക്കും ഒരു തരത്തിലും വിവേചനം അനുഭവിക്കാത്ത ഒരു വിഭാഗമായി, നട്ടെല്ലുയര്‍ത്തി ജോലിചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍ക്കാരുദ്യോഗസ്ഥരെ മാറ്റിയെന്നതാണ് നമ്മുടെ നേട്ടമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമായിരുന്നുവെന്നും രാഗേഷ് കുറിച്ചു.

‘നൂറുകണക്കിന് നിവേദനങ്ങളാണ് ഓരോ ദിവസവും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. ഞങ്ങളാരും ഓരോ നിവേദനവും പദാനുപദം വായിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെയായിരുന്നില്ല. തനിക്ക് ലഭിക്കുന്ന നിവേദനങ്ങള്‍ ഒറ്റവരിപോലും വിട്ടുപോകാതെ വായിക്കും, അതില്‍ എന്ത് നടപടിയെടുക്കണമെന്ന് വിശദമായ കുറിപ്പെഴുതി ഞങ്ങള്‍ക്കു തരും! തന്നോട് സംസാരിക്കാനെത്തുന്ന ഓരോ ആളുടെയും വാക്കുകള്‍ സസൂക്ഷ്മം കേള്‍ക്കുകയും അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് കുറിപ്പെഴുതി നടപടിയെടുക്കാന്‍ ഞങ്ങളെ ഏല്‍പിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് ഇതെല്ലാം ആദ്യകാലത്തെ അത്ഭുതങ്ങളായിരുന്നു,’ കെ.കെ. രാഗേഷ് പറഞ്ഞു.

വികസന കാര്യങ്ങളിലേക്ക് വന്നാല്‍, ഒരു പ്രൊഫഷണല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രിയില്‍ കണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മുപ്പത്തിയേഴോളം വന്‍കിട പദ്ധതികള്‍ കേരളത്തിലുണ്ടെന്നും അവയെല്ലാം മാസത്തില്‍ ഒരു തവണ വെച്ച് മുഖ്യമന്ത്രി റിവ്യൂ ചെയ്യുന്നുണ്ടെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേര്‍ത്തു.

‘കൊവിഡ്-പ്രളയ കാലത്ത് വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുകയും അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച അപൂര്‍വം ഭരണാധികാരികളിലൊരാളാണ് പിണറായി വിജയൻ,’  കെ.കെ. രാഗേഷ്

ഉദ്യോഗസ്ഥതലത്തിലുള്ള യോഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ സൂക്ഷ്മതയോടെ കേട്ട് അവധാനതയോടെ അവ വിലയിരുത്തിക്കൊണ്ട് അന്തിമ തീരുമാനത്തിലെത്തുന്ന ഒരു ശൈലിയാണ് മുഖ്യമന്ത്രിയുടേതെന്നും കെ.കെ. രാഗേഷ് കുറിപ്പില്‍ പരാമര്‍ശിച്ചു. കൊവിഡ്-പ്രളയ കാലത്തെല്ലാം വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുകയും അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച അപൂര്‍വം ഭരണാധികാരികളിലൊരാളാണ് പിണറായി വിജയനെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

ഒരു ഭരണാധികാരിയുടെ കീഴില്‍ കേരളം വിപ്ലവാത്മകമായി മാറിയെങ്കില്‍ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണെന്നും അദ്ദേഹം പറയുന്നു. ആ പാഠപുസ്തകം മറിച്ചുനോക്കാന്‍ കഴിഞ്ഞതില്‍ തനിക്കും അല്‍പമല്ലാത്ത അഭിമാനമുണ്ടെന്നും കെ.കെ. രാഗേഷ് കുറിച്ചു.

Content Highlight: K.K. Ragesh praises the Chief Minister pinarayi vijayan