ലൈംഗിക ദാരിദ്ര്യമാണോ ക്യാമ്പസിലെ പ്രശ്‌നം; എസ്.എഫ്.ഐ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ അധാര്‍മികതയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്.എസ്.എഫ്
Kerala News
ലൈംഗിക ദാരിദ്ര്യമാണോ ക്യാമ്പസിലെ പ്രശ്‌നം; എസ്.എഫ്.ഐ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ അധാര്‍മികതയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th January 2022, 8:16 pm

കോഴിക്കോട്: ലിബറല്‍ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മാറിയിരിക്കുകയാണെന്ന് കാന്തപുരം എ.പി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍.

സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക- സദാചാര മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരിപാടികളാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് പ്രസ്താവനയിലൂടെ പറഞ്ഞു.

നാളിതുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടെ അധാര്‍മ്മികതകളെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് കുറ്റപ്പെടുത്തി.

‘ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകള്‍ കാണുമ്പോള്‍ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. ക്യാമ്പസുകള്‍ക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുളള നിസ്സഹായതയില്‍ നിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം. കേരള വര്‍മ്മ കോളേജിലെ നവാഗതര്‍ക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കല്‍ വിപ്ലവമായിരുന്നു.

ആശയങ്ങള്‍ക്ക് മൂര്‍ച്ച കുറയുമ്പോള്‍ ആയുധങ്ങളെ ആശ്രയിച്ചിരുന്നവര്‍ അശ്ലീലതയില്‍ അഭയം തേടുന്ന അതിദാരുണ രംഗമാണ് ഇപ്പോള്‍ കാണുന്നത്,’ എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

ലൈംഗികതയും ലഹരിയും കുത്തിക്കയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന. സമൂഹത്തിന്റെ നന്‍മയും നിലനില്‍പ്പും പരിഗണിക്കാത്ത ലിബറല്‍ വ്യക്തി വാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

എസ്.എസ്.എഫ് പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍

കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് എം.എന്‍. വിജയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നിരോധിക്കാന്‍ മാത്രം എന്ത് രാഷ്ട്രീയമാണ് കേരളത്തിലെ കാമ്പസുകള്‍ക്കകത്ത് ഉള്ളത് എന്നാണ്. വിപ്ലവത്തിന്റെ കുത്തകാവകാശം പേറുന്നവര്‍ക്ക് നേരെയുള്ള മുനയുള്ള ചോദ്യം കൂടിയാണ് വിജയന്‍ മാഷിന്റെ ഉത്തരം.

നിര്‍മാണാത്മകമായ ഒരു രാഷ്ട്രീയ ആശയത്തെയും സംഭാവന ചെയ്യാന്‍ സമീപകാലത്തൊന്നും കഴിയാതെ പോയ നിരാശക്ക് പരിഹാരമെന്നോണമാണ് സ്വതന്ത്ര ലൈംഗികതയെ മുന്നില്‍ നിര്‍ത്തി മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇവര്‍ പെടാ പാട് പെടുന്നത്.

ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകള്‍ കാണുമ്പോള്‍ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. അക്കാദമികമായും മറ്റും വിദ്യാഭ്യാസ രംഗം നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാതെ ലൈംഗികതയിലേക്ക് കാമറ തിരിക്കുന്നവര്‍ ധൈഷണിക വിദ്യാര്‍ത്ഥിത്വത്തില്‍ നിന്ന് പൂവാല വിദ്യാര്‍ത്ഥിത്വത്തിലേക്ക് ചുരുങ്ങുകയാണ്.

കമ്പോള, മുതലാളിത്ത വിരുദ്ധ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ അവരുടെ അജണ്ടകളില്‍ വീണുപോകുന്നുവെന്ന വൈരുധ്യം കൂടി നവ ലിബറല്‍ ആശയങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സംഭവിക്കുന്നുണ്ട്.

സമൂഹത്തിന്റെ നന്‍മയും നിലനില്‍പ്പും പരിഗണിക്കാത്ത ലിബറല്‍ വ്യക്തി വാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കണം. ലൈംഗികതയും ലഹരിയും കുത്തിക്കയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന.

മറ്റുള്ളവരുടെ ആശയങ്ങളുടെ മേല്‍ കുതിര കയറലും പൊതു സമൂഹം തിന്‍മയായി കാണുന്നതെല്ലാം നന്‍മയായി അവതരിപ്പിക്കലുമാണ് ലിബറലിസത്തിന്റെ ഐഡിയോളജി. മതത്തില്‍ നിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവര്‍ അമാനവികമായ ഈ ചിന്താധാരയെ പുല്‍കുന്നതിലെ ഗൂഢലക്ഷ്യം പൊതു സമൂഹം തിരിച്ചറിയണം.

മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറല്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ദുര്‍ബലതയെ കൂടി വിവേകമുള്ളവര്‍ മനസ്സിലാക്കണം.

കാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. പള്ളിക്കൂടങ്ങളെ അസാംസ്‌കാരിക ഇടങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള ലിബറല്‍ വര്‍ഗീയ കൂട്ടങ്ങളുടെ ചിന്താശൂന്യതക്ക് നിന്ന് തരില്ലെന്ന് ധാര്‍മ്മികത പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഉറക്കെ പറയേണ്ട സവിശേഷ സന്ദര്‍ഭമാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  SSF claims that the SFI is trying to establish immorality under the guise of individual freedom