തകര്‍ക്കാന്‍ സാധിക്കുന്ന മുരളീധരന്റെ ഏക റെക്കോഡ്; രണ്ടാം ടെസ്റ്റില്‍ തിളങ്ങിയാല്‍ അശ്വിന്‍ ലോകത്തിന് മുകളില്‍
Sports News
തകര്‍ക്കാന്‍ സാധിക്കുന്ന മുരളീധരന്റെ ഏക റെക്കോഡ്; രണ്ടാം ടെസ്റ്റില്‍ തിളങ്ങിയാല്‍ അശ്വിന്‍ ലോകത്തിന് മുകളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 10:59 pm

ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ ചെപ്പോക് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായും തിളങ്ങി.

ഇതോടെ മത്സരത്തിലെ താരമായും അശ്വിനെയാണ് തെരഞ്ഞെടുത്തത്. ഇത് പത്താം തവണയാണ് അശ്വിനെ തേടി റെഡ് ബോള്‍ ഫോര്‍മാറ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസകാരമെത്തുന്നത്.

കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്തി അശ്വിന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

രണ്ടാം മത്സരത്തില്‍ തിളങ്ങുകയും പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്താല്‍ അശ്വിനെ തേടി ഒരു ചരിത്ര നേട്ടമെത്തും. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടത്തിലേക്കാകും അശ്വിന്‍ കാലെടുത്ത് വെക്കുക.

ഇതുവരെ കളിച്ച 41 പരമ്പരകളില്‍ നിന്നും 10 തവണയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന് മുമ്പില്‍ ഇതിഹാസം താരം മുത്തയ്യ മുരളീധരനാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. 61 പരമ്പരയില്‍ നിന്നുമാണ് മുത്തയ്യ 11 തവണ പരമ്പരയുടെ താരമെന്ന പുരസ്‌കാരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ കൂടി ഈ നേട്ടം സ്വന്തമാക്കിയാല്‍ മുരളീധരനൊപ്പമെത്താനും മറ്റൊരു തവണ കൂടി പരമ്പരയുടെ താരമായാല്‍ മുരളിയെ മറികടക്കാനും അശ്വിന് സാധിക്കും.

ഒരുപക്ഷേ അശ്വിന് മുത്തയ്യയെ മറികടക്കാന്‍ സാധിക്കുന്ന ഏക ലിസ്റ്റും ഇത് മാത്രമായിരിക്കും. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുടെയും ഏറ്റവുമധികം ഫൈഫറുകളുടെയും ഏറ്റവുമധികം ടെന്‍ഫറുകളുടെയും ലിസ്റ്റില്‍ ആര്‍ക്കും തൊടാന്‍ സാധിക്കാത്ത ദൂരത്തിലാണ് മുത്തയ്യ.

ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിനേക്കാള്‍ 278 വിക്കറ്റുകള്‍ അധികം മുത്തയ്യ പിഴുതെറിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 800 വിക്കറ്റുകളാണ് മുത്തയ്യ സ്വന്തമാക്കിയത്. നിലവില്‍ 522 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.

2011 മുതല്‍ 2024 വരെയുള്ള 13 വര്‍ഷത്തില്‍ എട്ട് തവണയാണ് അശ്വിന്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയില്‍ മുത്തയ്യക്കൊപ്പമെത്തണമെങ്കില്‍ അശ്വിന്‍ തന്റെ 13 വര്‍ഷത്തെ കരിയര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വരും. 22 തവണയാണ് ലങ്കന്‍ ലെജന്‍ഡ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഷെയ്ന്‍ വോണാകട്ടെ പത്ത് തവണ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.

ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ഫൈഫറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിന് സാധിച്ചിരുന്നു. 37 ഫൈഫറുകളുമായി സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍.

എന്നാല്‍ ഒന്നാമതുള്ള മുത്തയ്യയെ മറികടക്കണമെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ അശ്വിന്‍ തന്റെ കരിയര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വന്നേക്കും. കാരണം അശ്വിനേക്കാള്‍ 30 ഫൈഫറുകള്‍ മുരളീധരന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ ഇന്ത്യക്കെതിരെ തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ നേടിയ ഫൈഫര്‍ അടക്കം 67 തവണയാണ് ഒരു മത്സരത്തില്‍ മുത്തയ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ പ്ലെയര്‍ ഓഫ് ദി സീരീസുകളുടെ പട്ടികയില്‍ മുത്തയ്യയെ മറികടക്കാന്‍ അശ്വിന് സാധിക്കും. ഈ വര്‍ഷം തന്നെ മറ്റ് രണ്ട് പരമ്പരകളും കളിക്കാനുണ്ട് എന്നതിനാല്‍ തന്നെ അശ്വിന്‍ ഈ റെക്കോഡില്‍ ലങ്കന്‍ ലെജന്‍ഡിനെ മറികടന്നേക്കും.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങള്‍

(താരം – ടീം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 133 – 61 – 11

ആര്‍. അശ്വിന്‍ – ഇന്ത്യ – 100 – 41 – 10

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 166 – 61 – 9

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 88 – 28 – 9

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 86 – 33 – 8

ഷെയ്ന്‍ വോണ്‍ – ഓസ്ട്രേലിയ -ല 145 – 46 – 8

വസീം അക്രം – പാകിസ്ഥാന്‍ – 145 – 46 – 7

ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 104- 43 – 7

എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഏറെ മുമ്പിലാണ് അശ്വിന്റെ സ്ഥാനം. അശ്വിന്റെ ഇരട്ടി ടെസ്റ്റ് മത്സരങ്ങളും ഇരട്ടിയോളം പരമ്പരകളും കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ക്കൊന്നും അശ്വിന്റെ അടുത്തുപോലും എത്താന്‍ സാധിച്ചിട്ടില്ല.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 100 – 41 – 10

വിരേന്ദര്‍ സേവാഗ് – 104 – 39 – 5

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 – 74 – 5

കപില്‍ ദേവ് – 131 – 39 – 4

 

Content Highlight: R Ashwin needs to win the award once more to join Muttiah Muralitharan in the list of players who have won the Player of the Series award for the most number of times in Test history.