ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് പൗരന്മാർ രാജ്യം വിടണമെന്ന ഇന്ത്യയുടെ ഉത്തരവിന് പിന്നാലെ കണ്ണീരോടെ ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരന്മാർ. സാർക്ക് വിസയിൽ ഇന്ത്യ സന്ദർശിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്കുള്ള എക്സിറ്റ് സമയപരിധി ഏപ്രിൽ 26 ന് അവസാനിച്ചിരുന്നു. അതേസമയം മെഡിക്കൽ വിസയിലുള്ളവർ ഒഴികെ ബാക്കിയുള്ളവർക്ക് തിരിച്ച് പോകാനുള്ള സമയപരിധി ഏപ്രിൽ 27 ഞായറാഴ്ച അവസാനിച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ സാധുതയുണ്ട്.
പിന്നാലെ ഉറ്റവരെ വിട്ട് രാജ്യം വിടുകയാണ് നിരവധിപേർ. ‘എന്റെ അമ്മ ഇന്ത്യക്കാരിയാണ്, അമ്മയെ ഞങ്ങളോടൊപ്പം പാകിസ്ഥാനിലേക്ക് കൊണ്ടുപോകാൻ അവർ അനുവദിക്കുന്നില്ല,’ കൗമാരക്കാരിയായ സരിത കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ അമ്മയെ ഇനി എപ്പോൾ നേരിട്ട് കാണാൻ കഴിയുമെന്ന് സരിതക്ക് അറിയില്ല. ഞായറാഴ്ച ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ അട്ടാരി അതിർത്തിയിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് ആളുകളിൽ സരിതയും അവളുടെ സഹോദരനും അച്ഛനും ഉണ്ടായിരുന്നു.
സരിതയും സഹോദരനും അച്ഛനും പാകിസ്ഥാൻ പൗരത്വമുള്ളവരാണ്. അമ്മ ഇന്ത്യക്കാരിയാണ്. ‘അട്ടാരിയിലെ അധികാരികൾ എന്റെ അമ്മയെ ഞങ്ങളുടെ കൂടെ പോകാൻ അനുവദിക്കില്ലെന്ന് പറയുന്നു. എന്റെ മാതാപിതാക്കൾ 1991 ൽ വിവാഹിതരായി. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവരെ അങ്ങോട്ട് കൊടുപോകാൻ അനുവദിക്കില്ലെന്ന് അവർ പറയുന്നു,’ സരിത കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം കഴിഞ്ഞ 35 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്താന്‍ പൗര ശാരദ ബായിയുടെ അവസ്ഥയും സമാനമാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്ര നിര്‍ദേശം വന്നതിന് പിന്നാലെ ശാരദാ ബായിയോടും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ഒഡീഷ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
‘എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണം. എനിക്ക് രണ്ട് വലിയ മക്കളുണ്ട്. പേരക്കുട്ടികളുണ്ട്. ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. സര്‍ക്കാരിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നില്‍ കൈകൂപ്പി ഞാന്‍ യാചിക്കുകയാണ്,’ ശാരദ ബായി പറഞ്ഞു.
ശാരദാ ബായിയുടെ വിസ റദ്ദാക്കിയെന്നും എത്രയും പെട്ടെന്ന് പാകിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. ബൊലന്‍ഗിറിലെ ഹിന്ദു കുടുംബത്തിലെ മരുമകളാണ് ശാരദാബായ്. മഹേഷ് കുക്രെജയാണ് ഭര്‍ത്താവ്. ദമ്പതികളുടെ മകളും മകനും ഇന്ത്യന്‍ പൗരരാണ്. എല്ലാ രേഖകളും ഉണ്ടായിട്ടും ശാരദാ ബായിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചില്ല. ഉത്തരവ് കര്‍ശനമായി നടപ്പാക്കിയതോടെ തന്നെ കുടുംബത്തില്‍ നിന്ന് പിരിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ശാരദാ ബായ്.
സമയപരിധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്കെതിരെ പുതുതായി നടപ്പിലാക്കിയ 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതോടെ മൂന്ന് ദിവസത്തിനുള്ളിൽ 537 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയെന്ന് അട്ടാരി അതിര്‍ത്തിയിലെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ അരുണ്‍ പാല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഇന്നലെ മാത്രം 237 പാകിസ്ഥാനികളാണ് അതിര്‍ത്തി വിട്ടതെന്നും 116 പേര്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Deadline passes; Pakistani citizens leave India after tearful farewell to relatives