രണ്ട് മത്സരമാണെങ്കിലും മുമ്പില്‍ കടമ്പകളേറെ; രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല
IPL
രണ്ട് മത്സരമാണെങ്കിലും മുമ്പില്‍ കടമ്പകളേറെ; രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd May 2022, 2:16 pm

ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നത്. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകളാണ് കിരീടപ്പോരാട്ടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുന്നത്.

രാജസ്ഥാന്‍ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം കിരീടത്തിനായി കണ്ണുനട്ടിരിക്കുമ്പോള്‍ മറ്റ് മൂന്ന് പേരും തങ്ങളുടെ കന്നിക്കിരീടത്തിനായാണ് കാത്തിരിക്കുന്നത്.

ഫാന്‍ ഫേവറ്റിറ്റുകളായ രണ്ട് ടീമുകളും പ്ലേ ഓഫിലുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവോ രാജസ്ഥാന്‍ റോയല്‍സോ കിരീടം നേടണമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത്.

ഭൂരിഭാഗം മലയാളി ക്രിക്കറ്റ് ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് പിന്തുണയ്ക്കുന്നത്. കാരണം നായകന്‍ സഞ്ജു സാംസണ്‍ തന്നെ.

രണ്ട് വിജയമാണ് രാജസ്ഥാന്‍ റോയല്‍സും ഐ.പി.എല്ലിന്റെ കിരീടവും തമ്മിലുള്ള ദൂരം. ക്വാളിഫയറും ഫൈനലും കടന്ന് കിരീടത്തില്‍ മുത്തമിടാനാണ് പിങ്ക് സിറ്റിയുടെ രാജാക്കന്‍മാര്‍ ഒരുങ്ങുന്നത്.

ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് രാജസ്ഥാന്‍ ഏറ്റമുട്ടേണ്ടത്. അതില്‍ ജയിച്ചാല്‍ നേരിട്ട് ഫൈനില്‍ പ്രവേശിക്കാം.

അഥവാ തോല്‍ക്കുകയാണെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടക്കുന്ന ആദ്യ എലിമിനേറ്ററിലെ വിജയികളെ തോല്‍പിക്കണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ എത്രത്തോളം രാജസ്ഥാന് അനുകൂലമാവും എന്ന് കണക്കുകൂട്ടാന്‍ പ്രയാസമാണ്. ഉജ്ജ്വല ഫോമില്‍ തുടരുന്ന ഗുജറാത്തിനോടാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

ബാറ്റിംഗിന് പുറമെ ബൗളിംഗിലും ഗുജറാത്ത് ശക്തര്‍ തന്നെയാണ്. റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിംഗ് നിരയെ പേടിച്ചേ മതിയാവൂ.

താഴെയാണെങ്കില്‍ എല്‍.എസ്.ജിയും ആര്‍.സി.ബിയും സീസണിലെ മികച്ച കളി പുറത്തെടുക്കുന്ന സമയവും. ലഖ്‌നൗവില്‍ ഡി കോക്കും ആര്‍.സി.ബിയില്‍ വിരാടും ആഞ്ഞടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എല്‍.എസ്.ജിയുടെ ബൗളിംഗിലെ പാളിച്ചകള്‍ മുതലാക്കാനായാല്‍ ആര്‍.സി.ബിയാവും മുന്നേറുന്നത്.

കാലങ്ങളായി സഞ്ജുവിനെ പിന്തുടരുന്ന ഹസരംഗ ശാപം ഈ സീസണിലും പിന്തുടരുന്നു എന്ന കാര്യവും മറന്നുകൂടാ.

രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ബട്‌ലര്‍ ഫോമിലേക്കുയരാത്തത് വന്‍ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. സഞ്ജു ആളിക്കത്തി പെട്ടന്ന് പുറത്താവുന്നതും ദേവ്ദത്ത് പടിക്കലിന്റെ സ്ഥിരതയില്ലായ്മയും രാജസ്ഥാനെ കുഴക്കുന്നുണ്ട്.

എങ്കിലും രാജസ്ഥാന് ആശ്വസിക്കാനുള്ള വകയും ടീമിനൊപ്പം തന്നെയുണ്ട്. യശസ്വി ജെയ്‌സാളും ബൗളിംഗിനൊപ്പം ബാറ്റിംഗിലും ഫോമിലേക്കുയര്‍ന്ന അശ്വിനും രാജസ്ഥാന്റെ ബാറ്റിംഗില്‍ കരുത്താവും.

ബൗളിംഗില്‍ ചഹലും മക്കോയ്‌യും ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും ഒപ്പം അശ്വിനും മികവ് പുലര്‍ത്തുന്നുമുണ്ട്.

2008ന് ശേഷം കിരീടം നേടാനുള്ള പരിശ്രമത്തില്‍ തന്നെയാണ് രാജസ്ഥാന്‍. ഷെയ്ന്‍ വോണിന് വേണ്ടി സഞ്ജുവും പിള്ളേരും കിരീടം ജയ്പൂരിലെത്തിക്കും എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Play off matches of Rajasthan Royals