Advertisement
national news
'അവസരം കിട്ടിയാല്‍ അവര്‍ ചരിത്രവും മാറ്റിയെഴുതും'; സി.ബി.എസ്.ഇ സിലബസില്‍നിന്നും നിര്‍ണായക ഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 09, 04:43 am
Thursday, 9th July 2020, 10:13 am

ന്യൂദല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഒമ്പതുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സിലബസുകളിലാണ് കേന്ദ്രം ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദേശീയത, പൗരത്വം, മതേതരത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്നും ചിലത് വെട്ടിമാറ്റിയതില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയ ആവശ്യപ്പെട്ടു. ഈ നീക്കത്തിന് പിന്നില്‍ വളരെ ശക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് ദല്‍ഹി സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ല. വലിയ സിലബസ് കൂടുതല്‍ പഠനത്തിലേക്ക് നയിക്കും എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇപ്പോള്‍ ചില പ്രത്യേക പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനോട് എനിക്ക് യോജിക്കാനാവില്ല’, സിസോദിയ പറഞ്ഞു.

ബി.ജെ.പി ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.സി.പിയും ആരോപിച്ചു. ‘ബി.ജെ.പിയുടെ അജണ്ട എന്താണെന്ന് വ്യക്തമാണ്. അവര്‍ക്ക് ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യണം. അതിന് അവര്‍ കണ്ട എളുപ്പവഴിയാണ് വളര്‍ന്നുവരുന്ന തലമുറയില്‍ അവയെക്കുറിച്ചുള്ള അവബോധം ഇല്ലായ്മ ചെയ്യുക എന്നത്. ഒരു അവസരം ലഭിച്ചാല്‍ ബി.ജെ.പി ചരിത്രത്തെയും തിരുത്തി, മാറ്റിയെഴുതിയ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തും’, എന്‍.സി.പി വക്താവ് മഹേഷ് തപസി പറഞ്ഞു.

കേന്ദ്രം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ലോകതാന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും വിമര്‍ശിച്ചു. ‘കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2020-21 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസിലെ 30 ശതമാനം കുറയ്ക്കുന്നതിനുള്ള തീരുമാനത്തിന്റെ പേരില്‍ ചില സുപ്രധാന അധ്യായങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്’, അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്.

പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയും, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ അയല്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം, പ്രാദേശിക ഘടകങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത്.

പൊളിറ്റിക്കല്‍ സയന്‍സ് പേപ്പറില്‍ നിന്ന് ഇന്ത്യയിലെ സാമൂഹികവും പുതിയതുമായ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അധ്യായം പൂര്‍ണമായും ഒഴിവാക്കി.

ബിസിനസ് സ്റ്റഡീസില്‍നിന്ന് നോട്ട് നിരോധനവും നീക്കിയിട്ടുണ്ട്. കൊളോണിയലിസം അടക്കമുള്ള ഭാഗങ്ങള്‍ ഹിസ്റ്ററി വിഭാഗത്തില്‍നിന്നും മാറ്റി.

പ്ലസ് വണ്‍ സിലബസില്‍നിന്നും ജി.എസ്.ടിയെ സംബന്ധിച്ച ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും വെട്ടിമാറ്റിയാണ് പുതിയ നീക്കം.

പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്നീ അധ്യായഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി സിലബസില്‍നിന്നും ചില പ്രധാന ഭാഗങ്ങള്‍ മാറ്റി.

ഒമ്പതാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ ‘ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ഘടനയും’ എന്ന അധ്യായം പൂര്‍ണമായും നീക്കംചെയ്തു. എക്കണോമിക്‌സ് സിലബസിലെ ‘ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ’ അധ്യായവും ഒഴിവാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ