സംവിധായകന്‍ ആരാണെങ്കിലും തിരക്കഥ വായിക്കാതെ സിനിമകള്‍ ചെയ്യില്ല: ആസിഫ് അലി
Movie Day
സംവിധായകന്‍ ആരാണെങ്കിലും തിരക്കഥ വായിക്കാതെ സിനിമകള്‍ ചെയ്യില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 1:19 pm

രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ചിത്രത്തിലെ പൊലീസ് കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആസിഫ്.

തിരക്കഥ മുഴുവന്‍ ലഭിക്കാതെ താന്‍ ഒരു പടവും ഇനി കമ്മിറ്റ് ചെയ്യില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ചും ആസിഫ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

വലിയ സംവിധായകരുടെ ഓഫറുകള്‍ വരുമ്പോള്‍ കണ്ണും പൂട്ടി ഓക്കെ പറയുകയാണോ അതോ തിരക്കഥ വായിച്ച ശേഷം മാത്രമാണോ പടം കമ്മിറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു ആസിഫിന്റെ മറുപടി.

മുഴുവനായിട്ട് തിരക്കഥ കിട്ടിയ ശേഷം മാത്രമേ ഒരു പടം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂവെന്നാണ് ആസിഫ് പറയുന്നത്. ഈയടുത്ത കാലങ്ങളില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് അതെന്നും ആസിഫ് അലി പറഞ്ഞു.

‘നമുക്ക് ആദ്യം തന്നെ പോയി ഒരു ഫുള്‍ സ്‌ക്രിപ്റ്റ് കേട്ട് തീരുമാനം എടുക്കാന്‍ കഴിയില്ല. ആദ്യം ഒരു ഒന്നര മണിക്കൂറുള്ള നരേഷന്‍ ലഭിക്കും. അതില്‍ ഇന്ററസ്റ്റിങ് ആണ് എന്ന് തോന്നിയാല്‍ ഫുള്‍ സ്‌ക്രിപ്റ്റ് വാങ്ങി വായിച്ച് അത് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണെന്ന് തോന്നിയാലേ ഞാനൊരു സിനിമ ചെയ്യുള്ളൂ.

പിന്നെ തീര്‍ച്ചയായിട്ടും രാജീവേട്ടനെപ്പോലെ ഒരാള്‍ എന്നെ വിളിക്കുമ്പോള്‍, അത് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതുകൊണ്ടായിരിക്കാം. കാരണം അദ്ദേഹത്തിന് അത്രയും ഓപ്ഷന്‍സ് ഉണ്ട്. അദ്ദേഹം ഇന്ന് വിളിച്ചാല്‍ വരാത്തവരായിട്ട് ഒരു നടനും സിനിമയിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

രാജീവേട്ടന്‍ ഷൂട്ട് ചെയ്ത വൈറസില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ഒരു ഒന്നരമാസം കഴിയുമ്പോഴാണ് വളരെ സര്‍പ്രൈസിങ്ങായി അദ്ദേഹത്തിന്റെ മെസ്സേജ് വരുന്നത്. സ്‌ക്രിപ്റ്റ് ഉണ്ടെന്നും സിബി വിളിക്കുമെന്നും ആ കഥ ആസിഫിന് ഓക്കെയാണെങ്കില്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു.

അപ്പോഴും ഞാന്‍ പേടിച്ചിരുന്നത് ഒരു പൊലീസുകാരന്‍ ആവണമെന്നുള്ളതാണ്. ഏതൊക്കെ രീതിയിലുള്ള പ്രിപ്പറേഷന്‍ വേണമെന്നുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷേ സിബി സാറുമായുള്ള ഇന്ററാക്ഷനില്‍ നമ്മള്‍ സിനിമയില്‍ കാണുന്ന പൊലീസുകാരും റിയല്‍ ലൈഫ് പൊലീസുകാരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും നമ്മള്‍ സാധാരണക്കാരായ മനുഷ്യന്‍മാരെപ്പോലെ തന്നെയാണ് പൊലീസുകാരുമെന്ന റിയലസ്റ്റിക് തോട്ടുണ്ടായി. അങ്ങനെയാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്, ഒരു സിനിമാറ്റിക് പൊലീസുകാരനായിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമയില്‍ നിന്നും മാറിയേനെ,’ ആസിഫ് അലി പറഞ്ഞു.

ഒരു സിനിമാക്കാരനെപ്പോലും അറിയാത്ത അവസ്ഥയില്‍ നിന്നാണ് ഇത്രയും സിനിമകള്‍ തനിക്ക് ചെയ്യാന്‍ പറ്റി എന്നതില്‍ അഭിമാനവുമുണ്ടെന്നും തന്നെപ്പോലെ സിനിമ ആഗ്രഹിക്കുന്ന എത്രയോ ആളുകള്‍ക്ക് ഇത് പ്രചോദനമാകാന്‍ പറ്റുന്നു എന്നതിലും അഭിമാനമുണ്ടെന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങളില്‍ ബോധപൂര്‍വമായ ചേഞ്ച് വരുത്തുന്നതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് കഥാപാത്രം ആവശ്യപ്പെടുന്ന അപ്പിയറന്‍സില്‍ തന്നെ സിനിമകള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ഇത്രയും സിനിമകള്‍ ചെയ്തതിന്റെ ഗുണം എന്ന് പറയുന്നത് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും പറ്റി എന്നതാണ്.

എന്റെ ഭാഗത്ത് നിന്ന് എന്താണ് ചെയ്യേണ്ടത് എന്ന് ഓരോ സിനിമ കഴിയുന്തോറും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഓരോ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോഴും കൃത്യമായ റഫറന്‍സസ് ഉണ്ടാകാറുണ്ട്. കെട്ട്യോളാണെന്റെ മാലാഖയിലെ സ്ലീവാച്ചന്‍ ചെയ്യുമ്പോള്‍ അതൊരിക്കലും എന്റെ പേഴ്‌സണല്‍ ലൈഫിലുള്ള അപ്പിയറന്‍സസോ സ്വഭാവമോ അല്ല, കുഞ്ഞെല്‍ദോ ആണെങ്കില്‍ ഇതിന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു. അത്തരം റഫറന്‍സുകള്‍ പരമാവധി നോക്കാറുണ്ട്,’ ആസിഫ് പറഞ്ഞു.

Content Highlight: Not accept a Movie without reading full script says Asif ali