Advertisement
Entertainment
167 സിനിമ ചെയ്ത ആളാണ്, അദ്ദേഹത്തെ മാറ്റിനിര്‍ത്തിയവനെ കാലില്‍ തൂക്കി നിലത്തടിക്കണ്ടേ എന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 02:38 am
Monday, 13th January 2025, 8:08 am

മലയാളസിനിമയിലെ മികച്ച സുഹൃത്തുക്കളാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. ഇരുവരും ഒന്നിച്ച പല സിനിമകളഉം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ഇരുവരും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ട് 12 വര്‍ഷങ്ങളായെങ്കിലും സിനിമക്ക് പുറത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

ഇരുവരുടെയും സുഹൃത്തുക്കളിലൊരാളാണ് സംവിധായകനും ഛായാഗ്രഹകനുമായ പി. ചന്ദ്രകുമാര്‍. അടുത്തിടെ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ആ ചിത്രത്തിന്റെ സെറ്റില്‍ ചന്ദ്രകുമാറും ഉണ്ടായിരുന്നെന്നും മോഹന്‍ലാലിനെ കാണാന്‍ വേണ്ടിയാണ് എത്തിയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

എന്നാല്‍ ആ സെറ്റിലുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ എല്ലാവരോടും മാറിനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും അതിനിടക്ക് ഉണ്ടായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ഒന്നും മിണ്ടാതെ എളിമയോടെ അദ്ദേഹം മാറിനിന്നെന്നും താന്‍ ഇത് പിന്നീട് അറിഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അന്ന് രാത്രി താന്‍ മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ ഈ സംഭവം പറഞ്ഞെന്നും അത് കേട്ട് മോഹന്‍ലാല്‍ വല്ലാതായെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

167 സിനിമ ചെയ്ത ആളാണ് അദ്ദേഹമെന്നും അയാളെ മാറ്റിനിര്‍ത്താന്‍ പാടില്ലായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.ആ പയ്യനെ കാലില്‍ തൂക്കി നിലത്തടിക്കണ്ടേ എന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ചന്ദ്രകുമാറിന് മോഹന്‍ലാല്‍ കൊടുക്കുന്ന റെസ്‌പെക്ട് എത്രത്തോളമുണ്ടെന്ന് അന്ന് മനസിലായെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘എനിക്കും ലാലിനും വളരെ അടുത്തറിയുന്ന ആളാണ് ചന്ദ്രകുമാര്‍. ഒരുപാട് സിനിമ ചെയ്ത് എക്‌സ്പീരിയന്‍സുള്ള ആളാണ് അദ്ദേഹം. ലാലിനെ വെച്ചും അദ്ദേഹം പടങ്ങള്‍ ചെയ്തിട്ടുണ്ട്. കുറച്ചുകാലം മുമ്പ് അദ്ദേഹം ലാലിന്റെ ഒരു പടത്തിലെ സെറ്റിലേക്ക് പോയിരുന്നു. ഒരുപാട് തിരക്കുള്ള സെറ്റായിരുന്നു.

അതെല്ലാം കഴിഞ്ഞ് ലാലിനെ കാണാമെന്ന് വെച്ച് അദ്ദേഹം മാറി നിന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പയ്യന്‍ വന്ന് ക്രൗഡിനെ മാറ്റിയപ്പോള്‍ അദ്ദേഹത്തോട് പിന്നിലേക്ക് മാറി നില്‍ക്കെന്ന് പറഞ്ഞു. അത്രയും എളിമയുള്ള മനുഷ്യനായതുകൊണ്ട് ചന്ദ്രകുമാര്‍ അതുപോലെ ചെയ്തു. ഞാന്‍ ഈ കാര്യം അറിഞ്ഞു.

അന്ന് രാത്രി ലാലിനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ കാര്യം ലാലിനോട് പറഞ്ഞു. ലാല്‍ അത് കേട്ടതും വല്ലാതായി. ‘167 സിനിമ ചെയ്തിട്ടുള്ള ആളാണ്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയവനെ കാലില്‍ വാരി നിലത്തടിക്കണ്ടേ’ എന്ന് ലാല്‍ എന്നോട് പറഞ്ഞു. ലാലിന് ചന്ദ്രകുമാറിനോടുള്ള റെസ്‌പെക്ട് എത്രത്തോളമുണ്ടെന്ന് അപ്പോള്‍ മനസിലായി,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju shares an incident happened in the sets of Mohanlal’s  movie