എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനം; തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ല, ഗവര്‍ണര്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞെന്നും കെ.ടി ജലീല്‍
Kerala
എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനം; തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ല, ഗവര്‍ണര്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞെന്നും കെ.ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2019, 12:18 pm

തിരുവനന്തപുരം: എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടും ഇല്ലെന്നും മന്ത്രി കെ.ടി ജലീല്‍ .

ഗവര്‍ണര്‍ അതിനെ സംബന്ധിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്നും. ഗവര്‍ണര്‍ തന്നെ പറഞ്ഞത് അങ്ങനെയൊരു റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നുമാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ചാന്‍സിലറോ ഗവര്‍ണറോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള അറിയിപ്പ് സര്‍ക്കാരിനോ മന്ത്രിയെന്ന നിലയില്‍ എനിക്കോ നല്‍കിയാല്‍ അതിനെ സംബന്ധിച്ച് ഞാന്‍ പ്രതികരിക്കും.

എനിക്ക് അതില്‍ പങ്കില്ല എന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാം. എം.ജി യൂണിവേഴ്‌സിറ്റിയുടെ കാര്യമായാലും മറ്റുള്ള കാര്യമായാലും ഞാന്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതെങ്ങനെയാണ് സത്യമാകുക. സത്യത്തില്‍ പ്രതിപക്ഷം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. – കെ.ടി ജലീല്‍ പറഞ്ഞു.

ഗവര്‍ണര്‍ തന്നെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പറയുമ്പോള്‍ അങ്ങനെയൊരു റിപ്പോര്‍ട്ടിനെ കുറിച്ച് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ പറയേണ്ട യാതൊരു കാര്യവുമില്ല. എനിക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതികരിക്കാമെന്നും ഇതില്‍ കക്ഷിയായിട്ടുള്ള വ്യക്തിയേ പോയി കണ്ട് മാധ്യമങ്ങള്‍ പ്രതികരണം എടുക്കാത്തത് എന്താണെന്നും ജലീല്‍ ചോദിച്ചു.

ആ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത എന്താണ് ? ഗവര്‍ണറല്ലേ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനേയോ എന്നെയോ അറിയിക്കേണ്ടത്. അതുണ്ടായിട്ടില്ല- ജലീല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് എം.ജി സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതെന്നും അതേസമയം മന്ത്രി കെ.ടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു

കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും ഇത്തരം വിഷയങ്ങള്‍ ഇനി ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊല്ലം ടി.കെ.എം എന്‍ജീനിയറിംഗ് കോളെജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തോറ്റ വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് ആരോപണം. പുനര്‍ മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി ജയിക്കുകയും ചെയ്തിരുന്നു.