Advertisement
Kerala News
മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം; മലയാളി യുവാവിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി, കൊലപാതകത്തിന് പിന്നിൽ സംഘപരിവാറെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 02:05 am
Wednesday, 30th April 2025, 7:35 am

മംഗളുരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സ്ഥിരീകരണം. വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറാണെന്നാണ് സി.പി.ഐ.എം ആരോപണം. സംഭവം നടന്ന കുടുപ്പുവിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഹിന്ദു മൈതാനമെന്നാണ് അറിയപ്പെടുന്നതെന്നും അവിടെ മുസ്‌ലിം സമുദായക്കാര്‍ക്ക്ക്രിക്കറ്റ് കളിക്കാനോ പോകാനോ അനുമതിയില്ലെന്നും സി.പി.ഐ.എം ദക്ഷിണ കന്നഡ ജില്ല സെക്രട്ടറി മുനീര്‍ കട്ടിപ്പള്ള മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രതികള്‍ക്ക് ബി.ജെ.പിയുമായും ബജ്‌രംഗ് ദളുമായും ബന്ധമുണ്ടെന്നും മുനീര്‍ കട്ടിപ്പള്ളയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈനിന്റെ ഇംഗ്ലീഷ് പതിപ്പായ ഓണ്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കൊല്ലപ്പെട്ട അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായ ബന്ധങ്ങളില്ലെന്നും എന്നാല്‍ ഇടയ്‌ക്കെല്ലാം അഷ്റഫ് വീട്ടില്‍ വരാറുണ്ടായിരുന്നെന്നും കുടുംബം പറയുന്നു.

ആള്‍ക്കൂട്ട മര്‍ദനമെന്നാണ് അധികൃതരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന വൈകാരികതയുടെ ഭാഗമായി സംഭവിച്ചതായിരിക്കാമെന്നും അഷ്റഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ അഷ്റഫിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയിട്ടുണ്ട്. വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ യുവാവിന്റെ തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു.

കര്‍ണാടക പൊലീസിന്റെയും കേരള പൊലീസിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് മംഗളൂരിവിലെത്തിയ സഹോദരനാണ് അഷ്റഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

കുടുപ്പു എന്ന സ്ഥലത്ത് ക്ഷേത്രത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് മര്‍ദനമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് വെച്ചാണ് സംഭവം. മരിച്ചെന്ന് മനസിലാക്കിയതോടെ അഷ്റഫിന്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശിയായ ദീപക് കുമാറെന്ന 33കാരന്റെ പരാതിയിലാണ് പൊലീസ് നടപടി. കുടുപ്പു സ്വദേശി ടി. സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വടി കൊണ്ട് അടിച്ചും ചവിട്ടിയും ഇടിച്ചുമാണ് യുവാവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഏകദേശം 25ഓളം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

Content Highlight: Mangaluru mob lynching: Family receives body of slain Malayali youth