'നിയമം കണ്ണുപൂട്ടിയാല്‍ ജനം നടപ്പാക്കും; ചുട്ടപെട, കരി ഓയില്‍, മാപ്പ് പറയിപ്പിക്കല്‍': ജോയ് മാത്യു
Kerala News
'നിയമം കണ്ണുപൂട്ടിയാല്‍ ജനം നടപ്പാക്കും; ചുട്ടപെട, കരി ഓയില്‍, മാപ്പ് പറയിപ്പിക്കല്‍': ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 11:24 am

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. വിജയ് പി നായരെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ അഭിനന്ദിച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുമ്പേ ശിക്ഷ വിധിക്കും.അതേസമയം സ്ത്രീകളെക്കുറിച്ച് അശ്ലീലം പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയുമെന്നും ജോയ് മാത്യു ചോദിച്ചു.

ചുട്ട പെട, കരി ഓയില്‍ പ്രയോഗം, മാപ്പുപറയിക്കല്‍ എന്നിവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍. നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

സൈബര്‍ നിയമപ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ്. പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ലൈവിനിടെ തന്നെ അടുത്തത് ശാന്തിവിള ദിനേശ് ആണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് ഇയാളെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍.

ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍ ,
രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം .

അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും.അതേസമയം
സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?
നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍

ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: facebook post joy mathew supports bhagyalekshmi