ചരിത്രനേട്ടവുമായാണ് സഞ്ജുവിന്റെ ജോസേട്ടൻ ലോകകപ്പിന്റെ പോരിനിറങ്ങുന്നത്; ജോസടിച്ചാൽ പലരും വീഴും!
Cricket
ചരിത്രനേട്ടവുമായാണ് സഞ്ജുവിന്റെ ജോസേട്ടൻ ലോകകപ്പിന്റെ പോരിനിറങ്ങുന്നത്; ജോസടിച്ചാൽ പലരും വീഴും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st June 2024, 2:09 pm

ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി നടന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് നാല് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇംഗ്ലീഷ് പട സ്വന്തമാക്കിയിരുന്നു.

പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നടത്തിയത്. അവസാന മത്സരത്തില്‍ 21 പന്തില്‍ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രണ്ടാം ടി-20യില്‍ 51 പന്തില്‍ 84 റണ്‍സുമാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കും ബട്‌ലര്‍ നടന്നു കയറിയിരുന്നു.

ഇതിനു പിന്നാലെ മറ്റൊരു ചരിത്ര നേട്ടവുമാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കിയത്. ടി-20 ഇന്റര്‍നാഷണല്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമായി മാറാനാണ് ഇംഗ്ലണ്ട് നായകന് സാധിച്ചത്.

2068 പന്തില്‍ നിന്നുമാണ് ബട്‌ലര്‍ 3000 റണ്‍സ് സ്വന്തമാക്കിയത്. 2078 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആരോണ്‍ ഫിഞ്ചിനെ മറികടന്നു കൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകന്റെ മുന്നേറ്റം.

ടി-20 ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടിയ താരം, നേരിട്ട പന്തുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ജോസ് ബട്‌ലര്‍-2068

ആരോണ്‍ ഫിഞ്ച്-2078

ഡേവിഡ് വാര്‍ണര്‍-2113

രോഹിത് ശര്‍മ-2149

വിരാട് കോഹ്‌ലി-2169

ഇനി ജോസ് ബട്‌ലറിന്റെയും കൂട്ടരുടെയും മുന്നിലുള്ളത് ടി-20 ലോക കിരീടമാണ്. ജൂണ്‍ നാലിന് സ്‌കോട്ട്‌ലാന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. കെന്‍സിങ്‌ടെന്‍ ഓവല്‍ ബാര്‍ബര്‍ഡോസാണ് വേദി.

Content Highlight: Jos Butler Create a new record in T20