വെടിനിർത്തൽ ഉടമ്പടി; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഹമാസിന്റെ നിർദേശം ഇസ്രഈൽ തള്ളിയതായി റിപ്പോർട്ട്
World News
വെടിനിർത്തൽ ഉടമ്പടി; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഹമാസിന്റെ നിർദേശം ഇസ്രഈൽ തള്ളിയതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 3:50 pm

ഗസ: ബന്ദി കൈമാറ്റത്തിന് ഹമാസ് മുന്നോട്ട് വെച്ച നിർദേശം ഇസ്രഈൽ തള്ളിയതായി ആക്സിയോസിന്റെ റിപ്പോർട്ട്.
ദീർഘകാലം വെടിനിർത്തൽ നടപ്പാക്കുവാനും ഗസയിൽ നിന്ന് ഘട്ടം ഘട്ടമായി ഇസ്രഈൽ സേനയെ പിൻവലിക്കുവാനും ഹമാസ് മുന്നോട്ട് വെച്ച നിർദേശത്തിൽ പറഞ്ഞിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്തതയിലാണ് ഹമാസ് ഇസ്രഈലിന് നിർദേശം കൈമാറിയത്.

മൂന്ന് ഘട്ടങ്ങളായി ആക്രമണങ്ങൾ അവസാനിപ്പിക്കാമെന്ന ആശയമാണ് ഹമാസ് മുന്നോട്ട് വെച്ചതെന്ന് ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഓരോ ഘട്ടത്തിലും ഒരു മാസത്തിലധികം നീളുന്ന വെടിനിർത്തലും ഹമാസ് ബന്ദികളാക്കിയവരുടെ മോചനവും നടക്കും. ആദ്യ ഘട്ടത്തിൽ, 40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗസയിൽ നിന്ന് ഇസ്രഈൽ സൈന്യത്തെ പിൻവലിക്കുവാൻ ആരംഭിക്കണം.

ഒപ്പം ഇസ്രഈലിൽ തടവറകളിൽ ബന്ദികളാക്കിയ ഫലസ്തീനികളെയും മോചിപ്പിക്കണം.

മൂന്നാം ഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രഈലി സൈനികരെയും മോചിപ്പിക്കുന്നതോടുകൂടി യുദ്ധം അവസാനിപ്പിക്കാനാണ് ഹമാസ് മുന്നോട്ട് വെക്കുന്ന നിബന്ധന.

നിർദേശം ഇസ്രഈൽ യുദ്ധ ക്യാബിനറ്റ് ചർച്ച ചെയ്തെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കണ്ട്‌ തള്ളുകയായിരുന്നു.

ഡിസംബർ അവസാന വാരം ഈജിപ്ത് മുന്നോട്ട് വെച്ച നിർദേശം ചർച്ച ചെയ്യാൻ ഹമാസ് പ്രതിനിധികൾ ഈജിപ്തിലേക്ക് പോയിരുന്നു. വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനും പുറമേ ഫലസ്തീനിലെ വ്യത്യസ്ത ഘടകങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സർക്കാർ രൂപീകരിക്കുവാനും ഈജിപ്ത് നിർദേശിച്ചിരുന്നു.

Content Highlight: Israel rejects hostage deal with Hamas – media