IPL
ശ്രേയസോ പോണ്ടിങ്ങോ അല്ല, വിജയത്തിന് കാരണമായ ആ നിര്‍ണായക നീക്കം നടത്തിയത് അര്‍ഷ്ദീപ്; പഞ്ചാബിന്റെ വിജയ ശില്‍പി
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Wednesday, 26th March 2025, 6:53 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ഹോം ടീമിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് നേടിയത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിങ് എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിനൊപ്പം അര്‍ഷ്ദീപ് സിങ്ങിന്റെയും വൈശാഖ് വിജയ്കുമാറിന്റെയും ബൗളിങ് പ്രകടനങ്ങളും മത്സരത്തില്‍ നിര്‍ണായകമായി. കൃത്യമായ ബൗളിങ് ചേഞ്ചുകളും മത്സരത്തില്‍ പഞ്ചാബിനെ തുണച്ചു.

ഇംപാക്ട് പ്ലെയറായാണ് വൈശാഖ് വിജയ് കുമാര്‍ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 13ാം ഓവറിന് ശേഷം പ്രിയാന്‍ഷ് ആര്യയെ പിന്‍വലിച്ചുകൊണ്ടാണ് പഞ്ചാബ് വൈശാഖിനെ കളത്തിലിറക്കിയത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംപാക്ട് പ്ലെയറായ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ബാറ്റിങ്ങിനിറങ്ങിയതിന് പിന്നാലെയാണ് പഞ്ചാബ് വൈശാഖിനെ കളത്തിലിറക്കിയത്. മത്സരത്തിന്റെ 13ാം ഓവറിലെ മൂന്നാം പന്തില്‍ സായ് സുദര്‍ശന്‍ പുറത്തായ ശേഷം നാലാം നമ്പറിലാണ് റൂഥര്‍ഫോര്‍ഡ് ക്രീസിലെത്തിയത്. റൂഥര്‍ഫോര്‍ഡിനെതിരെ പഞ്ചാബ് കളത്തിലിറക്കിയ വൈശാഖ് തന്റെ റോള്‍ ഗംഭീരമാക്കുകയും കരിബീയന്‍ വെടിക്കെട്ട് വീരനെ തളച്ചിടുകയുമായിരുന്നു.

റൂഥര്‍ഫോര്‍ഡ് ബാറ്റ് ചെയ്യാന്‍ ക്രിസിലെത്തിയതും പന്തിന്റെ സ്വഭാവവും കണക്കിലെടുത്ത് അര്‍ഷ്ദീപാണ് വൈശാഖിനെ ഇംപാക്ട് പ്ലെയറായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. ഹര്‍പ്രീത് ബ്രാര്‍ അടക്കമുള്ള ഓപ്ഷനുകള്‍ മുമ്പിലുണ്ടായിട്ടും താരം വൈശാഖിനെ കളത്തിലിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

14ാം ഓവറില്‍ മാര്‍കസ് സ്‌റ്റോയ്‌നിസിനെതിരെ രണ്ട് സിക്‌സറും ഫോറുമായി മികച്ച പ്രകടനം പുറത്തെടുത്ത റൂഥര്‍ഫോര്‍ഡ് ടൈറ്റന്‍സിനെ ഒരിക്കല്‍ക്കൂടി ഡ്രൈവിങ് സീറ്റിലിരുത്തി. അടുത്ത ഓവര്‍ എറിയാന്‍ വൈശാഖിനെയാണ് ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത്. ഡീപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി വൈഡ് യോര്‍ക്കറുകളുമായി വൈശാഖ് റൂഥര്‍ഫോര്‍ഡിന്റെ മൊമെന്റം ഇല്ലാതാക്കി.

17ാം ഓവറിലും വൈശാഖ് റൂഥര്‍ഫോര്‍ഡിനെ തളച്ചിട്ടു. ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇതോടെ ടൈറ്റന്‍സിന് ആവശ്യമായ റണ്‍ റേറ്റും ഉയര്‍ന്നു. 19ാം ഓവറില്‍ താരം 18 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഇതിനോടകം മത്സരത്തില്‍ പഞ്ചാബ് മേല്‍ക്കൈ നേടിയിരുന്നു.

അവസാന ഓവറില്‍ 27 റണ്‍സാണ് ടൈറ്റന്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും പഞ്ചാബിന് വിജയം സമ്മാനിക്കുകയുമായിരുന്നു.

മത്സര ശേഷം അര്‍ഷ്ദീപ് സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈശാഖിനെ കുറിച്ച് സംസാരിച്ചിരുന്നു.

‘അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. പ്രാക്ടീസില്‍ മികച്ച രീതിയിലാണ് അവന്‍ യോര്‍ക്കറുകള്‍ എറിയുന്നത്, അതിന്റെ ഫലം മത്സരത്തിലും കാണാന്‍ സാധിച്ചു,’ അര്‍ഷ്ദീപ് പറഞ്ഞു.

ബാറ്ററുടെ റീച്ചിന് പുറത്തായി വൈഡ് യോര്‍ക്കറുകള്‍ എറിഞ്ഞത് മികച്ചതായിരുന്നെന്നും അര്‍ഷ്ദീപ് അഭിപ്രായപ്പെട്ടു.

‘അവനൊരു രസികനായ വ്യക്തിയാണ്. എല്ലായ്‌പ്പോഴും ശരിയായ ആറ്റിറ്റിയൂഡോടെയാണ് അവന്‍ കളത്തിലിറങ്ങുക. കളത്തിലിറങ്ങിയ ഉടന്‍ തന്നെ അവന്‍ യോര്‍ക്കറുകള്‍ എറിഞ്ഞു. ശാന്തമായും സംയമനത്തോടെയുമാണ് അവന്‍ പന്തെറിഞ്ഞത്. അത് മത്സരത്തില്‍ നിര്‍ണായകമായി,’ എന്നായിരുന്നു ശ്രേയസ് അയ്യര്‍ പറഞ്ഞത്.

 

Content Highlight: IPL 2025: Arshdeep Singh was mastermind behind introducing gamechanger Vyshak Vijay Kumar as soon as Rutherford came to bat