'ലശ്കറെ ദേവേന്ദ്ര'യുടെ പിന്‍ബലം; നരേന്ദ്രമോദിയുടെ വഴിയെ ദേവേന്ദ്ര ഫഡ്‌നാവിസും, ഏറ്റുമുട്ടാന്‍ ശേഷിയില്ലാതെ വിമതര്‍
national news
'ലശ്കറെ ദേവേന്ദ്ര'യുടെ പിന്‍ബലം; നരേന്ദ്രമോദിയുടെ വഴിയെ ദേവേന്ദ്ര ഫഡ്‌നാവിസും, ഏറ്റുമുട്ടാന്‍ ശേഷിയില്ലാതെ വിമതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 8:49 am

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വളര്‍ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതിന് സമാനമായ രീതിയില്‍. പാര്‍ട്ടിയ്ക്കകത്ത് തനിക്ക് ഭീഷണി ആയവരെ ഒതുക്കിയും മറ്റ് വകുപ്പുകളിലെ ഭരണം തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിയന്ത്രിച്ചുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്ത് നടത്തിയത്.

എം.എല്‍.എ മാത്രമായിരുന്ന ഫഡ്‌നാവിസിനെ വളര്‍ത്തിയെടുക്കുന്നവരില്‍ പ്രധാനപ്പെട്ട റോള്‍ വഹിച്ച രണ്ട് പേരായിരുന്നു നിതിന്‍ ഗഡ്കരിയും ഏക്‌നാഥ് ഗഡ്‌സേയും. ഇവര്‍ രണ്ടു പേരുമായും ഇപ്പോള്‍ ഫഡ്‌നാവിസ് അത്ര അടുപ്പത്തില്‍ അല്ല. മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ ഗഡ്‌സേക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു.

തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭാവിയില്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ടായിരുന്ന പങ്കജ മുണ്ടെയെ ചിക്കി കുംഭകോണം ആരോപണത്തിലൂടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാന്‍ ഫഡ്‌നാവിസിന് കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന വിനോദ് താവ്‌ഡെയ്ക്ക് ഇത്തവണ സീറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല എതിരഭിപ്രായം ഉന്നയിക്കാന്‍ കഴിയാത്ത തരത്തിലാണ് ഒതുക്കിയത്. മറ്റൊരു പ്രമുഖ നേതാവായ സുധിര്‍ മുങ്കത്തിവാറിന്റെ അവസ്ഥയും ഇത് തന്നെ.

2009ലാണ് ഫഡ്‌നാവിസിന്റെ തലവര മാറുന്നത്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചെങ്കിലും അത്ര പ്രധാന പദവി ഫഡ്‌നാവിസിന് ലഭിച്ചിരുന്നില്ല. 2009ല്‍ ഏക്നാഥ് ഗഡ്‌സേ പ്രതിപക്ഷ നേതാവായിരിക്കേ ആണ് തന്റെ സഹായി ആയി ഫഡ്‌നാവിസിനെ നിയമസഭയുടെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നത്. 2014ല്‍ മുഖ്യമന്ത്രിയായതോടെ ഫഡ്‌നാവിസ് ഇതേ കഡ്‌സേയെ ഒതുക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ അഞ്ച് വര്‍ഷവും എല്ലാ വകുപ്പുകളും ഫഡ്‌നാവിസാണ് അടക്കി ഭരിച്ചതെന്ന അമര്‍ഷം മറ്റ് മന്ത്രിമാരിലുണ്ട്. എന്നാല്‍ നിലവിലെ ഫഡ്‌നാവിസിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഇവര്‍ക്ക് കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മുഖ്യമന്ത്രിയായ ഫഡ്‌നാവിസിനെ വളര്‍ത്താനും എതിരാളികളെ തളര്‍ത്താനും ഉള്ള മാധ്യമ സംഘം ഫഡ്‌നാവിസിനുണ്ട്. ‘ലഷ്‌കറെ ദേവേന്ദ്ര’ എന്നാണ് ഈ സംഘത്തെ മുംബൈയിലെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. നാഗ്പൂരില്‍ നിന്നുള്ളവരാണ് ഈ സംഘത്തിലെ അധികം പേരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ