എതിരാളികളെ വെട്ടിനുറുക്കിയല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത്; സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടി പശ്ചാത്തലത്തിനെതിരെ സി.പി.ഐ.
Kerala News
എതിരാളികളെ വെട്ടിനുറുക്കിയല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത്; സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടി പശ്ചാത്തലത്തിനെതിരെ സി.പി.ഐ.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th July 2021, 9:26 am

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

എതിരാളികളെ വെട്ടി നുറുക്കിയല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടതെന്നും ചെഗുവേര പച്ചകുത്തിയാല്‍ മാത്രം കമ്മ്യൂണിസ്റ്റാകില്ലെന്നും ”നൈതികരാഷ്ട്രീയത്തിന്റെ പ്രസക്തിയും ക്രിമിനല്‍വല്‍ക്കരണവും’ എന്ന ലേഖനത്തില്‍ പറയുന്നു.

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി, ഇയാളുമായി ബന്ധമുള്ള ആകാശ് തില്ലങ്കേരി തുടങ്ങിയവര്‍ സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സന്തോഷ് കുമാറിന്റെ വിമര്‍ശനം.

ക്രിമിനല്‍ സൈബര്‍ സംഘങ്ങള്‍ക്ക് കേരളം മുഴുവന്‍ ആരാധകരാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

‘ഇപ്പോള്‍ രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങള്‍’ നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്,’ സന്തോഷ് കുമാര്‍ ലേഖനത്തില്‍ പറയുന്നു.

വലതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതല്‍ തന്നെയുള്ള ബോധവല്‍ക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാല്‍, ഈ കാലത്തെ യുവാക്കള്‍ക്കിടയില്‍ ഈ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നുവെന്നും സന്തോഷ് ലേഖനത്തില്‍ പറയുന്നു.

മാഫിയാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും ഇത്തരം ആളുകള്‍ക്ക് മടിയില്ല. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നും പി. സന്തോഷ് കുമാര്‍ വിമര്‍ശിച്ചു.

‘സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്,’ സന്തോഷ് കുമാര്‍ പറഞ്ഞു.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനല്‍വത്ക്കരണത്തില്‍ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതത് ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പലപ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ തലവേദനയായി ഈ സംഘങ്ങള്‍ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ചെയ്യേണ്ടതെന്നും സന്തോഷ് വിശദീകരിക്കുന്നു.

എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നത്. അല്ലാതെ, ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPI article about criminal teams in relation with CPIM