ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജിക്ക് 5 ശതമാനം ജി.എസ്.ടി യാണ് ഈടാക്കുന്നത്. അത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിക്കുകയാണ്. 2.5 ശതമാനം വീതം. കേന്ദ്രം 5 ശതമാനവും സംസ്ഥാനം 55 ശതമാനവും ഈടാക്കുന്നു എന്ന അവകാശവാദം തെറ്റാണ്. ജി.എസ്.ടി. സ്ലാബ് എത്രയെന്ന് സെൻട്രൽ ബോഡ് ഓഫ് ഡയരക്ട് ടാക്സസ് & കസ്റ്റംസിന്റെ വെബ്സൈറ്റ് നോക്കിയാലറിയാം.
ഈയിടെയായി തലങ്ങും വിലങ്ങും പാഞ്ഞെത്തുകയാണ് സന്ദേശങ്ങൾ. പാചക വാതകത്തിന്റെ വില, ഒരു പഠനം എന്ന തലക്കെട്ടിലാണ് കടിതം. കൊടുത്ത കണക്ക് ഇതാണ്;
അടിസ്ഥാനവില Rs. 605. 00
കേന്ദ്ര വക tax Rs. 30. 25
ട്രാൻസ്‌പോർട്ടഷൻ ചാർജ് Rs. 10.00
ആകെ വില Rs. 645. 25
സ്റ്റേറ്റ് വക tax Rs. 354. 88
സ്റ്റേറ്റ് ട്രാൻസ്‌പോർട്ടഷൻ Rs. 15. 00
ഡീലർ കമ്മീഷൻ Rs. 8. 00
ജനം കൊടുക്കേണ്ട ആകെ തുക Rs. 1023. 13
ലോഡിംഗ് @ ഡോർസ്റ്റെപ്പ് 25. 00
Total- 1048.13.
കേന്ദ്ര tax – 5%
കേരള tax – 55%
വായിച്ചാൽ എന്താണ് തോന്നുക? കേന്ദ്രം ചുമത്തുന്നതിന്റെ 11 ഇരട്ടിയാണ് കേരളം ചുമത്തുന്നതെന്ന് ഏതോ പണ്ഡിതൻ സമീപകാലത്ത് കണ്ടെത്തിയിരിക്കുന്നു എന്നല്ലേ?
എന്നാൽ 2021 നവംബറിൽ, എന്നുവെച്ചാൽ കൃത്യം ആറ് മാസം മുമ്പ് ആൾട്ട്ന്യൂസ് എന്ന സമാന്തര മാധ്യമത്തിൽ,
പൂജാ ചൗധരി 2021 ജൂലായ് 17ന് പേരു വെച്ചെഴുതിയ ലേഖനത്തിന്റെ പരിഷ്കരിച്ച പതിപ്പിറങ്ങിയിരുന്നു.
അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്.
എന്നുവെച്ചാൽ, ഏതാണ്ട് ഒരു വർഷം മുമ്പ് പ്രചരിച്ചിരുന്ന ഒരു പഴംവാർത്തയാണ് മൈക്രോ ഓവനിൽ ചൂടാക്കിയ മട്ടിൽ നാട്ടാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയതെന്ന് തോന്നിക്കാനായി ഏറ്റവും ഒടുക്കത്തെ വിലയുടെ പട്ടികയാണ് അവതരിപ്പിച്ചത്.
“കിട്ടുന്ന അവസരം മുഴുവൻ കേന്ദ്രത്തെ കുറ്റം പറഞ്ഞ് ജനത്തിന്റെ കണ്ണ്കെട്ടാം എന്നാണ് ഈ മണ്ടന്മാർ കരുതി ഇരിക്കുന്നത്. കണക്കു പഠിച്ചവരല്ലേ മലയാളികൾ, ഈ പറഞ്ഞ കണക്ക് ഒന്ന് കൂട്ടി നോക്കിക്കേ. 5% ആണോ വലുത് 55% ആണോ. അതുകൊണ്ട് ഈ മെസ്സേജ് കഴിയാവുന്ന അത്രയും ആൾക്കാർക്ക് ഷെയർ ചെയ്യണം. കാരണം കേരള സർക്കാർ കൊള്ള അടിക്കുന്നത് കുടി ജനം അറിയണം. കുറച്ചു പേരെങ്കിലും കേരള സർക്കാരിന്റെ ഗ്യാസ് കൊള്ള അറിയുമല്ലോ. അത് ഒരു ആശ്വാസം ആണ്”
ഇങ്ങനെ ആശ്വാസം കൊള്ളുന്നവർ ആരായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. കേന്ദ്രത്തെ കുറ്റം പറയുന്നത് കുറിക്ക്
കൊള്ളുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിമാനം എന്നർത്ഥം.
വ്യാജ വാർത്തകളുടെ പൊള്ള ബലൂണുകൾ കുത്തിപ്പൊട്ടിച്ചു കളയുന്നത് ഒരു ശീലമാക്കി മാറ്റിയ ആൾട്ട് ന്യൂസ് 2021ൽ എന്താണ് പറയുന്നതെന്ന് നോക്കാം.
“ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജിക്ക് 5 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. അത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിക്കുകയാണ്. 2.5 ശതമാനം വീതം. കേന്ദ്രം 5 ശതമാനവും സംസ്ഥാനം 55 ശതമാനവും ഈടാക്കുന്നു എന്ന അവകാശവാദം തെറ്റാണ്. ജി.എസ്.ടി. സ്ലാബ് എത്രയെന്ന് സെൻട്രൽ ബോഡ് ഓഫ് ഡയരക്ട് ടാക്സസ് & കസ്റ്റംസിന്റെ വെബ്സൈറ്റ് നോക്കിയാലറിയാം.
നാച്ചുറൽ ഗ്യാസ് ആന്റ് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പ്പാനിങ്ങ് ആന്റ് അനാലിസിസ് സെൽ (PPAC) 2021 മെയിൽ പ്രസിദ്ധ പ്പെടുത്തിയ റിപ്പോർട്ടിലെ ഈ ഭാഗവും അവർ ഉദ്ധരിച്ചു ചേർക്കുന്നുണ്ട്.
14.2 കിലോ സിലിണ്ടറിന് നൽകുന്ന ഡീലർ കമ്മീഷൻ 61 രൂ 84 പൈസയാണെന്നും ആ രേഖ പറയുന്നു. അത് 5.50 ആണെന്ന് തട്ടി വിടുന്നത് പച്ച നുണയാണെന്നും ആൾട്ട് ന്യൂസ് വെളിപ്പെടുത്തുന്നു. താഴെ കൊടുത്ത പട്ടികയിലെ ചുകപ്പ് വരയിട്ട ഭാഗം നോക്കിയാൽ കാര്യം മനസ്സിലാവും.
മാസങ്ങളായി പാചക വാതകത്തിനുള്ള സബ്സിഡി എടുത്തുകളഞ്ഞ കാര്യം കൂടി ഇതോട് ചേർത്ത് വായിക്കണം.
രാഹുൽ ഗാന്ധിയും നഗ്ന വനിതയും
ഇത്രയും കാര്യങ്ങൾ പുറത്തു കൊണ്ടുവന്ന ആൾട്ട് ന്യൂസ് പുറത്തിറക്കിയ ഒരു പുസ്തകമാണ് ഇന്ത്യാ മിസ് ഇൻഫോംഡ് (India misinformed ). വ്യാജ വാർത്തകളുടെ അയ്യരുകളി നടന്ന ഒരു കാലത്ത് അത്തരം വാർത്തകളുടെയും ചിത്രങ്ങളുടെയും പിറകേ പോയി ഗവേഷണം നടത്തി നുണകൾ പൊളിച്ചടക്കിയ ആ പുസ്തകത്തിൽ രാഹുൽ ഗാന്ധി ഒരു നഗ്ന ചിത്രം ആസ്വദിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയും പുറത്തു കൊണ്ടു വന്നിട്ടുണ്ട്.
ഒരു ബാങ്ക് കൗണ്ടറിലിരുന്ന് നോട്ടെണ്ണുന്ന ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രം ഫോട്ടോഷോപ്പ് വഴി കയറ്റിയ കാര്യമാണ് ആൾട്ട് ന്യൂസ് പുറത്തു കൊണ്ടുവന്നത്. എന്നുവെച്ചാൽ കോൺഗ്രസ്സുകാർ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് സൂക്ഷിച്ചു മതി എന്ന്!
Content Highlight: AK Ramesh article about LPG cylinder price and the taxes imposed by central and state governments