ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് സിംബാബ്‌വേ; ടി-20യില്‍ മറ്റാര്‍ക്കും സാധിക്കാത്തത് നേടിയത് രണ്ടാം തവണ!
Sports News
ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് സിംബാബ്‌വേ; ടി-20യില്‍ മറ്റാര്‍ക്കും സാധിക്കാത്തത് നേടിയത് രണ്ടാം തവണ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th July 2024, 9:32 pm

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി-20യില്‍ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കി സിംബാബ് വേ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് തെരഞ്ഞെടുത്തപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സിനാണ് എതിരാളികളെ തളക്കാന്‍ ആയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. 19.5 ഓവറില്‍ 102 റണ്‍സിന് ഇന്ത്യ പുറത്താകുകയായിരുന്നു.

ഇതോടെ സിംബാബ്‌വേ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്. ടി-20 ചരിത്രത്തില്‍ ഇന്ത്യയെ 160 റണ്‍സിനുള്ളില്‍ രണ്ട് തവണ ഡിഫന്റ് ചെയ്യുന്ന ഏക ടീമാകാനാണ് സിംബാബ്‌വേയ്ക്ക് സാധിച്ചത്. 2015ല്‍ ഇന്ത്യയെ ആദ്യമായി 145 റണ്‍സിലാണ് സിംബാബ്‌വേ കുരുക്കിയത്. എന്നാല്‍ 2024ല്‍ 115 റണ്‍സിന്റെ ടോട്ടലില്‍ 102ന് സിംബാബ്‌വേ ഇന്ത്യയെ തളയ്ക്കുകയായിരുന്നു.

ബൗളിങ്ങില്‍ സിംബാബ്‌വേയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് തെണ്ടായി ചതാരയാണ്. 3.5 ഓവറില്‍ മെയ്ഡന്‍ അടക്കം 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4.17 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് ചതാര പന്ത് എറിഞ്ഞത്.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ നാലു ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി. 6.25 എന്ന് തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇരുവര്‍ക്കും പുറമേ ബ്രയാന്‍ ബെന്നറ്റ് , വെല്ലിങ്ടണ്‍ മസാകസ, ബ്ലെസിങ് മുസാറബാനി,ലൂക് ജോങ് വേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചതും ക്യാപ്റ്റന്‍ ഗില്‍ ആണ്. 31 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കിലും 27 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. ആവേഷ് ഖാന്‍ 16 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മ, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ തകര്‍ന്നത് ഇന്ത്യന്‍ യുവ സ്പിന്‍ മാന്ത്രികന്‍ രവി ബിഷ്‌ണോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.

മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ആവേശ് ഖാന്‍ 29 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയത് 2.75 എന്ന കിടിലന്‍ എക്കണോമിയിലാണ്.

 

Content Highlight: Zimbabwe In Record Achievement In T20 Against India