Entertainment
അന്ന് ഞാന്‍ നടന്‍, ആ പരിപാടി ഹോസ്റ്റ് ചെയ്യാന്‍ വന്നത് രാജു: വിന്നി മണ്ടേല അന്നേ പൃഥ്വിയെ കുറിച്ച് പറഞ്ഞു: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 12:54 pm
Saturday, 29th March 2025, 6:24 pm

ലൂസിഫറില്‍ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനെത്തി ഇന്ന് എമ്പുരാനില്‍ മണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് മണിക്കുട്ടന്‍. പൃഥ്വിരാജിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടന്‍.

താന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ അഭിനയിച്ച ‘വര്‍ണചിറകുകള്‍’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയില്‍ ഗസ്റ്റ് ആയി വന്നത് നെല്‍സണ്‍ മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേല ആയിരുന്നെന്നും അന്ന് ആ പരിപാടി ഹോസ്റ്റ് ചെയ്യാനെത്തിയത് രാജുവായിരുന്നെന്നും മണിക്കുട്ടന്‍ പറയുന്നു. അന്ന് വിന്നി മണ്ടേല രാജുവിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞെന്നും മണിക്കുട്ടന്‍ പറയുന്നു.

‘പൃഥ്വിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്, എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എന്റെ ഒരു ചില്‍ഡ്രന്‍സ് ഫിലിമുണ്ട്, വര്‍ണ ചിറകുകള്‍ എന്ന പേരില്‍.

ജയ്കുമാര്‍ ഐ.എ.എസ് ഓഫീസറാണ് അത് സംവിധാനം ചെയ്ത്. അന്ന് അതിന്റെ ഒരു പ്രിവ്യൂ ഷോ വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ഗസ്റ്റ് ആയിട്ട് നെല്‍സണ്‍ മണ്ടേല സാറിന്റെ വൈഫായിരുന്നു അന്ന് വന്നത്.

ഞാനന്ന് ആറാം ക്ലാസിലാണ് പഠിക്കുന്നത്. അന്ന് പ്രിവ്യൂ ഷോയ്ക്ക് മുന്‍പ് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. ആ ഉദ്ഘാടന ചടങ്ങില്‍ വിന്നി മാം ആയിരുന്നു ഗസ്റ്റ്. അന്ന് രാജുവായിരുന്നു അവിടെ അവതാരകനായിട്ട് വന്നത്.

ഞാന്‍ നായകനായിട്ടുള്ള സിനിമയില്‍ ആ പ്രോഗ്രാം ഹോസ്റ്റ് ചെയ്യാന്‍ വന്ന ആളാണ് രാജു. അന്നേ എനിക്ക് രാജുവിന് അറിയാം. വിന്നി മാമൊക്കെ അന്നേ രാജുവിനെ അപ്രീഷ്യേറ്റ് ചെ്തിരുന്നു. പുള്ളിയുടെ പ്രൊനൗണ്‍സിയേഷനെയൊക്കെ.

ഇദ്ദേഹം ഹോസ്റ്റ് ചെയ്യുന്നത് കണ്ടിട്ട് വിന്നി മാം പറഞ്ഞു, ഈ പയ്യനെ സൂക്ഷിച്ചുവെച്ചോളൂ, കൂടെ നില്‍ക്കണം എന്ന് എന്റെ എടുത്ത് പറഞ്ഞിരുന്നു. (ചിരി). ഇപ്പോള്‍ ഞാന്‍ കട്ടയ്ക്ക് നിന്ന് അദ്ദേഹത്തിന്റെ കൂടെ നിന്നു.

അന്ന് മുതലേ രാജുവിനെ എനിക്കറിയാം. പിന്നെ ഞങ്ങള്‍ കാണുന്നത് അനന്തഭദ്രം സിനിമ തിയേറ്ററില്‍ കാണാന്‍ പോയപ്പോള്‍ അവിടെ വെച്ചാണ്.

പിന്നെ ട്വന്റി-20 സിനിമയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണ് കാണുന്നത്. പിന്നെ ക്രിക്കറ്റ്, അമ്മ ഷോ അങ്ങനെ പല സ്ഥലങ്ങളില്‍ വെച്ച് നമ്മള്‍ കൂടുതല്‍ അടുത്തിട്ടുണ്ട്.

പിന്നെ ഡയരക്ടറില്‍ നിന്ന് ആ ഫ്രണ്ട്ഷിപ്പ് പ്രതീക്ഷിക്കുകയേ ചെയ്യരുത്. അദ്ദേഹം വളരെ സ്വീറ്റായിട്ടാണ് ആര്‍ടിസ്റ്റുകളെ സമീപിക്കുന്നത്. വളരെ സ്വീറ്റായിട്ട്.

ഞാന്‍ 20-20 ഒക്കെ ചെയ്യുന്ന സമയത്ത് എല്ലാ രൗദ്രഭാവവും നിറഞ്ഞു നില്‍ക്കുന്ന ഒരു യുവാവാണ് അദ്ദേഹം. അതില്‍ ഞങ്ങള്‍ക്ക് ഒരു ഡാന്‍സ് നമ്പറുണ്ടായിരുന്നു.

രാജു നല്ല ഡാന്‍സറാണ്. മാസ്റ്റര്‍ സ്റ്റെപ്പിടും രാജു അത് ചെയ്യും. മാസ്റ്റര്‍ വേറെ എന്തെങ്കിലും ചെറുതായിട്ട് ഇതും കൂടി എന്ന് പറഞ്ഞ് എന്തെങ്കിലും കൊണ്ടുവരുമ്പോള്‍ എനിക്ക് ഇതേ ചെയ്യാന്‍ പറ്റുള്ളൂ എന്ന് രാജു പറയും.

പുള്ളി പുള്ളിയുടേതായ സ്റ്റൈല്‍ മെയിന്റൈന്‍ ചെയ്യുന്ന ആളാണ്. എമ്പുരാന്റെ ലൊക്കേഷനില്‍ ചെന്ന് കഴിഞ്ഞപ്പോഴേക്ക് ഞാന്‍ അത്ഭുതപ്പെട്ടുപോയി.

ഏതോ ഒരു പുതിയ ഡയരക്ടര്‍ ഏതോ ഒരു പുതിയ പടം ചെയ്യുന്നതുപോലെയാണ് ആദ്യം തോന്നിയത്. ആ ക്യാരക്ടര്‍ വന്ന് പറഞ്ഞു മനസിലാക്കുന്നതും എന്റെ അടുത്ത് വന്ന് മണി ഇതാണ് സിറ്റുവേഷന്‍ ഇങ്ങനെയാണ് അത് എന്ന രീതിയില്‍ നരേറ്റ് ചെയ്ത് കാണിച്ചുതരുന്നതൊക്കെ വളരെ സ്വീറ്റായിട്ടായിരുന്നു.

ഇതേത് രാജു, നമ്മള്‍ കണ്ട രാജുവും കേട്ട രാജുവും ഇതല്ലല്ലോ എന്ന് തോന്നി. ഡയരക്ടര്‍ ആകുന്ന സമയത്ത് അദ്ദേഹം ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിലൂടെയാണ് പോകുന്നത്. അക്കാര്യത്തില്‍ രാജുവിനെ അഭിനന്ദിക്കണം,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight:Actor Manikuttan about Prithviraj and Winnie Mandela