സംസാരിക്കേണ്ടത് സിനിമയോ സംവിധായകനോ?
Film News
സംസാരിക്കേണ്ടത് സിനിമയോ സംവിധായകനോ?
അമൃത ടി. സുരേഷ്
Tuesday, 31st October 2023, 9:40 pm

ലിയോ റിലീസിന് ശേഷം ലോകേഷ് കനകരാജ് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലിയോയില്‍ ഒളിഞ്ഞിരുന്ന ഹിഡന്‍ ഡീറ്റെയ്ല്‍സും ഡീ കോഡിങ്ങുമാണ് അദ്ദേഹം ഈ അഭിമുഖങ്ങളില്‍ പറയുന്നത്. ലിയോ റിലീസ് ചെയ്തപ്പോള്‍ സെക്കന്റ് ഹാഫിലെ ഫ്‌ളാഷ് ബാക്കിനെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നിരുന്നത്. എന്നാല്‍ ഈ ഫ്‌ളാഷ് ബാക്ക് ഒരു കള്ളമാവാന്‍ സാധ്യതയുണ്ടെന്നാണ് ലോകേഷ് അഭിമുഖത്തില്‍ പറയുന്നത്.

ഫ്‌ളാഷ് ബാക്ക് മന്‍സൂര്‍ അലി ഖാന്റെ പെഴ്‌സ്പെക്ടീവിലാണ് തുടങ്ങുന്നത്. എന്നാല്‍ തന്റെ പേഴ്‌സ്‌പെക്ടീവ് ആണെന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുന്ന ഭാഗം തങ്ങള്‍ കട്ട് ചെയ്തുവെന്നും പറയാന്‍ പോകുന്ന കഥ നുണയാണെന്ന് ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാവുമെന്നതിനാലാണ് ഇത് കട്ട് ചെയ്തതെന്നും ലോകേഷ് പറയുന്നു.

ഇതിനൊപ്പം ഈ സിനിമ തന്നെ ഒരു ക്യാരക്ടര്‍ അനാലിസിസ് ആണെന്നും കോഫി ഷോപ്പിലെ ഫൈറ്റിന് ശേഷം പാര്‍ത്ഥിപന് വന്ന മാറ്റങ്ങളെ പറ്റിയുമൊക്കെ ലോകേഷ് സംസാരിക്കുന്നുണ്ട്. ഇതൊക്കെ സംവിധായകന്‍ പറഞ്ഞിട്ടാണോ സിനിമ കണ്ടിട്ടാണോ നമുക്ക് മനസിലാവേണ്ടത്? സിനിമയാണോ സംവിധായകനാണോ സംസാരിക്കേണ്ടത്.

സ്പൂണ്‍ ഫീഡ് ചെയ്യുന്നതിനെക്കാള്‍ ഇന്റര്‍പ്രട്ടേഷനുള്ള സാധ്യതകള്‍ ഇട്ടുതരുന്ന സിനിമകള്‍ എപ്പോഴും ഒരുപടി മുന്നിലാണ് നില്‍ക്കുന്നത്. നന്‍ പകല്‍നേരത്ത് മയക്കം റിലീസ് ചെയ്ത സമയത്ത് ക്ലൈമാക്‌സ് രംഗത്തെ പറ്റി ഒരുപാട് സാധ്യതകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നതാണ്. അതിലുമെത്രയോ അധികം ചര്‍ച്ചകള്‍ വരാന്‍ സാധ്യതയുണ്ടായിരുന്ന ചിത്രമാണ് ലിയോ. എന്നാല്‍ ആ സാധ്യതകള്‍ എവിടെയോ മിസായി പോയിട്ടുണ്ട്.

ലോകേഷ് നല്‍കിയ അഭിമുഖങ്ങളില്‍ ലിയോ 80 ശതമാനം തന്റെ സിനിമ ആയിരുന്നുവെന്നും ഫ്‌ളാഷ് ബാക്ക് സീനില്‍ 20 ശതമാനം ആരാധകര്‍ക്ക് വേണ്ടിയുള്ള മാറ്റങ്ങളോടെയാണെന്നും പറയുന്നുണ്ട്. ഒരുപക്ഷേ ലോകേഷിന്റെ നിഗമനങ്ങള്‍ തെറ്റിയത് ആരാധകര്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത 20 ശതമാനത്തിലായിരിക്കും. അതുവരെയുണ്ടായിരുന്ന പടത്തിന്റെ ടെംപ്ലേറ്റ് മാറി പറന്നുള്ള അടിയും പഴയ ചിത്രങ്ങളുടെ റഫറന്‍സുമൊക്കെയായി ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളിലേക്ക് ലിയോ മാറി പോയി.

ലോകേഷ് പറയുന്ന ഡീകോഡിങ്ങ് എന്തുകൊണ്ട് ഭൂരിപക്ഷംവരുന്ന പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ പറ്റിയില്ല. സെക്കന്റ് ഹാഫില്‍ ഡീകോഡിങ്ങിനും ഇന്റര്‍പ്രട്ടേഷന്‍സിനുമുള്ള സാധ്യതക്ക് മുകളില്‍ വിജയ്‌യുടെ സ്റ്റാര്‍ഡമാണ് കയറി നിന്നത്. എല്‍.സി.യുവിലെ മറ്റ് ചിത്രങ്ങളായ വിക്രത്തിലും കൈതിയിലും ആ പ്രതിഭാസമില്ല. പൂര്‍ണമായും കഥാപാത്രങ്ങളാണ് ഉള്ളത്.

ലിയോ എല്‍.സി.യുവിലേക്ക് വരുന്ന കഥാപാത്രമാണ്. എല്‍.സി.യു എന്‍ഡ് ഗെയ്മായി ലോകേഷ് പറയുന്ന വിക്രം 2 ആരാധകര്‍ക്കായും താരത്തിനായും ഒരു കോംപ്രമൈസും വരുത്താത്ത 100 ശതമാനം ലോകേഷ് ചിത്രമായി വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ലിയോയെ പറ്റി അഭിമുഖങ്ങളില്‍ വന്ന് വിശദീകരിക്കുന്ന ലോകേഷ് കനകരാജിനെ നിങ്ങള്‍ എങ്ങനെ കാണുന്നു. കമന്റില്‍ പറയുമല്ലോ.

Content Highlight: write up on lokesh kanagaraj interviews on leo decoding

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.