റബാദ മാത്രമല്ല സൗത്തിയും രോഹിത്തിന്റെ എല്ലൊടിച്ചു; നാണക്കേടിന്റെ റെക്കോഡില്‍ വീണ്ടും ഹിറ്റ്മാന്‍
Sports News
റബാദ മാത്രമല്ല സൗത്തിയും രോഹിത്തിന്റെ എല്ലൊടിച്ചു; നാണക്കേടിന്റെ റെക്കോഡില്‍ വീണ്ടും ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th October 2024, 8:58 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്.

നിലവില്‍ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിവസം ബാറ്റിങ് അവസാനിപ്പിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ ആറ് റണ്‍സും ശുഭ്മന്‍ ഗില്‍ 10 റണ്‍സും നേടി ക്രീസിലുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്.

ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഇതോടെ ടിം സൗത്തി ഒരു തകര്‍പ്പന്‍ റെക്കോഡാണ് നേടിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന താരമാകാനാണ് സൗത്തിക്ക് സാധിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിനെ സൗത്തി 14 തവണയാണ് പുറത്താക്കിയത്. നേരത്തെ സൗത്ത് ആഫ്രിക്കയുടെ കഗീസോ റബാദ രോഹിത്തിനെ 14 തവണ പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഇരുവരും ഈ നേട്ടത്തിലെത്തിയത് രോഹിത്തിന് ഒരു മോശം റെക്കോഡിലാണ് എത്തിച്ചത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരം, രാജ്യം, എണ്ണം

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 14*

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 14

ഏഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 10

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 9

 

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്ന് രോഹിത് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. 6, 5, 23, 8, 2, 52, 0 എന്നീ സ്‌കോറാണ് കഴിഞ്ഞ ഏഴ് ഇന്നിങ്‌സിലായി രോഹിത് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

 

Content Highlight: Tim Southee In Great Record Achievement Against Rohit Sharma