ആന്ധ്രാപ്രദേശിൽ മത സംഘടന നടത്തുന്ന അനാഥാലയത്തിൽ ഭക്ഷ്യ വിഷബാധ; മൂന്ന് കുട്ടികൾ മരിച്ചു, 37 പേർ ചികിത്സയിൽ
national news
ആന്ധ്രാപ്രദേശിൽ മത സംഘടന നടത്തുന്ന അനാഥാലയത്തിൽ ഭക്ഷ്യ വിഷബാധ; മൂന്ന് കുട്ടികൾ മരിച്ചു, 37 പേർ ചികിത്സയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 8:05 am

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു. 37 പേർ ചികിത്സയിൽ. അനകപ്പള്ളി ജില്ലയിലെ കൈലാസ പട്ടണം പ്രദേശത്ത് ആരാധന ട്രസ്റ്റ് എന്ന മതസംഘടന നടത്തുന്ന അനാഥാലയത്തിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.

തലേദിവസം കുട്ടികൾക്ക് കഴിക്കാൻ സമൂസ നൽകിയിരുന്നു. സമൂസ കഴിച്ച 37 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും ചെയ്തു. ഇവരിൽ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 14 കുട്ടികളെ ചികിത്സയ്ക്കായി നർസിപട്ടണം പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയതിന് പിന്നാലെ മൂന്ന് കുട്ടികൾ മരിക്കുകയായിരുന്നു.

ഒന്നാം ക്ലാസ് വിദ്യാർഥി ജോഷ്വ, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഭവാനി, ശ്രദ്ധ എന്നിവരാണ് മരിച്ചത്.

ചികിത്സയിലുള്ള നാല് കുട്ടികളുടെ നില ഗുരുതരമാണ്. അവരെ കൂടുതൽ ചികിത്സയ്ക്കായി വിശാഖപട്ടണത്തെ കിംഗ് ജോർജ് ഹോസ്പിറ്റലിലേക്ക് മാറ്റി. അനകപ്പള്ളിയിലെ അനാഥാലയത്തിൽ 86 ഓളം കുട്ടികൾ ഉണ്ട്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കുട്ടികൾ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മറ്റ് കുട്ടികൾക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി.

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ താമസിക്കുകയും സമീപത്തുള്ള പ്രാദേശിക വിദ്യാലയത്തിൽ പഠിക്കുകയും ചെയ്യുന്നുണ്ട്.

 

നേരത്തെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഒരു ജില്ലാ കൗൺസിൽ സ്‌കൂളിലെ 80 വിദ്യാർത്ഥികൾക്ക് പോഷകാഹാര പരിപാടിയിൽ നൽകിയ ബിസ്‌ക്കറ്റ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

 

 

 

 

Content Highlight: Three children died, 37 hospitalised after food poisoning in Andhra’s Anakapalle