Advertisement
national news
'ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റു'; അടികിട്ടിയതെന്തിനെന്ന് പോലും അറിയില്ലെന്ന് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍; ബി.ജെ.പിയുടെ വാദം പൊളിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 03, 11:57 am
Thursday, 3rd December 2020, 5:27 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിനിടെ പൊലീസുകാരന്‍ വൃദ്ധനായ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നിരവധി തവണയാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് കര്‍ഷകനായ സുഖ്‌ദേവ് സിംഗ് പറഞ്ഞത്. എന്‍.ഡി.ടിവിയോടായിരുന്നു പ്രതികരണം.

ലാത്തി കൊണ്ട് വൃദ്ധനെ അടിക്കുന്ന ചിത്രം രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് നുണയാണെന്നും ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പ്രചരിപ്പിച്ചിരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ അടികിട്ടിയ കര്‍ഷകനെ നേരിട്ട് സമീപിക്കുകയായിരുന്നു തങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അവര്‍ ഞങ്ങള്‍ക്ക് മേല്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അതിന് പുറമെ ലാത്തിയും. എനിക്ക് ശരീരം മുഴുവന്‍ അടികിട്ടി. കാലിനും മുതുകിനും ഒക്കെ,’ സുഖ്‌ദേവ് സിംഗ് പറഞ്ഞു.

കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കുമ്പോഴും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും പഞ്ചാബിലെ കപുര്‍തല സ്വദേശിയായ 60 കാരനായ സുഖ്‌ദേവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി ഐ. ടി സെല്‍ തലവന്‍ അമിത് മാളവ്യ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന സംഭവം വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കര്‍ഷകനെ പൊലീസ് തല്ലുന്നതായി പുറത്ത് വന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ന പേരില്‍ അമിത് മാളവ്യ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് കാണിച്ച് ട്വിറ്റര്‍ ഇന്ത്യ തന്നെ രംഗത്തെത്തിയിരുന്നു.

കര്‍ഷകനെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതിനെതിരെയായിരുന്നു മാളവ്യയുടെ പോസ്റ്റ്. ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധിയെന്ന അധിക്ഷേപ പരാമര്‍ശത്തോടൊപ്പമായിരുന്നു മാളവ്യയുടെ ട്വീറ്റ്.

എന്നാല്‍ മാളവ്യയുടെ ട്വീറ്റ് വ്യാജമാണെന്ന് കാണിച്ച് ആള്‍ട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്കിംഗ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The farmer in viral image says he got hit multiple times by cops