World News
ഞങ്ങള്‍ ഭീകരതയുടെ ഇര, അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തിരിച്ചടിക്കും: പാക് വാര്‍ത്താവിനിമയ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 04:46 am
Wednesday, 30th April 2025, 10:16 am

ഇസ്‌ലാമാബാദ്: പാകിസ്ഥാനെതിരെ ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള തരാര്‍. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിയുണ്ടാകുമെന്നാണ് അതാവുള്ള തരാര്‍ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം.

പാക്കിസ്ഥാന്‍ ‘ഭീകരതയുടെ ഇര’യാണെന്നും തരാര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഉയര്‍ന്ന പാക്കിസ്ഥാനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും അതാവുള്ള തരാര്‍ അവകാശപ്പെട്ടു.

ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍, സത്യം കണ്ടെത്തുന്നതിനായി വിദഗ്ധര്‍ അടങ്ങുന്ന നിഷ്പക്ഷമായ ഒരു കമ്മീഷന്റെ അന്വേഷണമാണ് പാകിസ്ഥാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ യുക്തിപരമായി ചലിക്കേണ്ട ഇന്ത്യ, യുക്തിരാഹിത്യത്തിന്റെയും ഏറ്റുമുട്ടലിന്റെയും അപകടകരമായ പാതയിലേക്ക് നീങ്ങനാണ് ശ്രമിക്കുന്നതെന്നും അതാവുള്ള തരാര്‍ പറഞ്ഞു.

വിശ്വസനീയമായ അന്വേഷണങ്ങളില്‍ നിന്ന് ഇന്ത്യ ഒളിച്ചോടുകയാണെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പൊതുജനവികാരങ്ങളെ ബോധപൂര്‍വം ബന്ദികളാക്കി തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ദൗര്‍ഭാഗ്യകരവും നിന്ദ്യവുമാണെന്നും തരാര്‍ പറഞ്ഞു.

ഇന്ത്യയുടെ ഏതൊരു സൈനിക സാഹസികതയ്ക്കും ഉറപ്പായും മറുപടി നല്‍കുമെന്നും പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യക്കായിരിക്കുമെന്ന യാഥാര്‍ത്ഥ്യം അന്താരാഷ്ട്ര സമൂഹം മനസിലാക്കണമെന്നും പാക് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം. യോഗത്തില്‍ ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് തീരുമാനിച്ചിരുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേന മേധാവി അനില്‍ ചൗഹാന്‍ കര, വ്യോമ, നാവിക സേന മേധാവികളും ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിയിലെ സാഹചര്യവും യോഗത്തില്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഭീകരരെ നേരിടാന്‍ സൈന്യത്തിന് ഉന്നത തലയോഗം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത്.

ഭീകരതയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്നത് നമ്മുടെ ദേശത്തിന്റെ ദൃഢനിശ്ചയമാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് സഹ്യത്തിരുന്നു.

നിലവില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, കുല്‍ഗ്രാമിന് സമീപത്തുള്ള ആനന്ദ്ഗ്രാമില്‍ സൈന്യം ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടി അടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് (ബുധന്‍) ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: India will retaliate in the next 24-36 hours: Pakistan’s Information Minister Attaullah Tarar