World News
അധികാരത്തിലേറി 100 ദിനം; ട്രംപ് ഭരണത്തിൽ മനുഷ്യാവകാശങ്ങൾ കുത്തനെ താഴോട്ട് പോയതായി ആംനസ്റ്റി ഇൻർനാഷണൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 04:10 am
Wednesday, 30th April 2025, 9:40 am

വാഷിങ്ടൺ: ലോകത്തെ പിടിച്ചുകുലുക്കിയ വിവാദ തീരുമാനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയിട്ട് 100 ദിനങ്ങൾ. യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ് 100 ദിവസങ്ങൾ പിന്നിടുമ്പോൾ മനുഷ്യാവകാശങ്ങൾ കുത്തനെ താഴോട്ട് പോയതായി ആംനസ്റ്റി ഇൻർനാഷണൽ പറഞ്ഞു. 150 രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അധികാരത്തിലേറിയത് മുതലുള്ള ട്രംപിന്റെ നയങ്ങൾ സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് സർക്കാരിനെ നയിച്ചതെന്നും ആംനസ്റ്റി ഇൻർനാഷണൽ പറഞ്ഞു. ശതകോടീശ്വരനായ ഇലോൺ മസ്കിനെ പോലുള്ളവരുടെ പിന്തുണ തുടക്കം മുതൽ തന്നെ ട്രംപിന് ലഭിച്ചിരുന്നതിനാൽ, വൻകിട കോർപ്പറേറ്റുകൾക്ക് അധികാരം കയ്യാളാനുള്ള അവസരവും നിലവിലെ യു.എസ് ഭരണകൂടം നൽകി.

‘പ്രസിഡന്റ് ട്രംപിന്റെ ആദ്യ 100 ദിവസങ്ങൾ യു.എസിലും അന്താരാഷ്ട്ര തലത്തിലും മനുഷ്യാവകാശങ്ങൾക്ക് വിനാശകരമായിരുന്നു,’ ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് ചൊവ്വാഴ്ച ഗ്രൂപ്പിന്റെ ലോക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തിറക്കുന്നതിന് മുമ്പ് ബ്രസ്സൽസിൽ നടന്ന യോഗത്തിൽ പറഞ്ഞു.

ഇലോൺ മസ്കിന് സർക്കാരിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്നതോടെ ട്രംപ് ഭരണകൂടം അധികാരത്തിന്റെ വാതിൽ കോർപറേറ്റുകൾക്ക് തുറന്നുകൊടുത്തതായി കല്ലമാർഡ് പറഞ്ഞു. ഇത് വ്യാപകമായ അഴിമതിയുടെ ഒരു യുഗത്തിലേക്ക് നയിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

പ്രതിഷേധക്കാരെ അടിച്ചമർത്തുക, കാലാവസ്ഥാ പ്രതിസന്ധിയോടുള്ള അവഗണ, കുടിയേറ്റക്കാരുടെ നാടുകടത്തൽ, എൽ.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള വിദ്വേഷം തുടങ്ങിയ ട്രംപിന്റെ നീക്കങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യു.എസ് സൃഷ്ടിച്ച അന്താരാഷ്ട്ര സംവിധാനത്തെ ട്രംപ് തകർത്തുകൊണ്ടിരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകുന്നതായി ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഗസയിലെ ഇസ്രഈലിന്റെ സൈനിക നടപടികളെയും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര നിയമം പാലിക്കുന്നതിലെ യു.എസിൻ്റെ പരാജയങ്ങളെ ആംനസ്റ്റി ഇന്റർനാഷണൽ വിമർശിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോട് യു.എസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിൽ 2024ൽ മുൻ വർഷത്തേക്കാൾ കൂടുതൽ ഉക്രൈനിയൻ സിവിലിയന്മാരെ റഷ്യ കൊന്നൊടുക്കിയതായും ആംനസ്റ്റി പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഉക്രൈന് ഏറ്റവും കൂടുതൽ സഹായം നൽകിയിരുന്നത് അമേരിക്കയാണ്. എന്നാൽ ഇപ്പോൾ ട്രംപ് വന്നതോടെ ആ ഫണ്ടിങ് പൂർണമായും അമേരിക്ക നിർത്തലാക്കി.

അമേരിക്കൻ വിദേശനയങ്ങളുടെ പൊളിച്ചെഴുത്താണ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ലോകം കണ്ടത്. നൂറുദിവസത്തിൽ 140 എക്സിക്യൂട്ടിവ് ഉത്തരവുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. അതിൽ 36 എണ്ണം ആദ്യ ആഴ്ചയിൽതന്നെയാണ് ഒപ്പിട്ടത്. ജനുവരി 20നാണ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്. അതേസമയം നൂറാം ദിന ആഘോഷത്തിൽ തന്നെ ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്ന വാദവുമായാണ് ട്രംപ് എത്തിയിരിക്കുന്നത്.

മിഷിഗണിൽ നടന്ന റാലിയിൽ വിവാദപരമായ പരാമർശങ്ങളാണ് ട്രംപ് നടത്തിയത്. അമേരിക്കയുടെ 45ഉം 46ഉം പ്രസിഡന്റുമാർ വൻതോതിലുള്ള അതിർത്തി അധിനിവേശം ആസൂത്രണം ചെയ്തതായും ഗുണ്ടാസംഘങ്ങളെയും തീവ്രവാദികളെയും അമേരിക്കയിലേക്ക് നുഴഞ്ഞുകയറാൻ അനുവദിച്ചതായും ട്രംപ് ആരോപിച്ചു.

1798ലെ യുദ്ധകാല അധികാരമായ ഏലിയൻ എനിമീസ് ആക്ട് ഉപയോഗിച്ച്, ശത്രുരാജ്യത്തിലെ പൗരന്മാരെ തടങ്കലിൽ വയ്ക്കാനോ നാടുകടത്താനോ പ്രസിഡന്റിന് അധികാരം നൽകുകയും, വിദേശ ഭീകരരെ എത്രയും വേഗം യു.എസിൽ നിന്ന് പുറത്താക്കുകയും ചെയ്തതിനെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.

Content Highlight: ‘100 days of human rights repression’; Amnesty International says Trump administration is appalling