റെക്കോഡ് ഇട്ടത് ക്രിക്കറ്റ് ദൈവത്തിനൊപ്പം; സ്‌കൈ അമ്പരപ്പിച്ചു!
Sports News
റെക്കോഡ് ഇട്ടത് ക്രിക്കറ്റ് ദൈവത്തിനൊപ്പം; സ്‌കൈ അമ്പരപ്പിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 8:52 am

വാംഖഡെയില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്.

51 പന്തില്‍ നിന്ന് 6 സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്. 200 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യ ബാറ്റ് വീശിയത്. മത്സരത്തിലെ താരവും സൂര്യയായിരുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇത് എട്ടാം തവണയാണ് സ്‌കൈ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന നാലാമത്തെ താരം എന്ന നേട്ടമാണ് സൂര്യക്ക് വന്നുചേര്‍ന്നത്. എന്നാല്‍ ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒപ്പമെത്താനാണ് സൂര്യകുമാറിന് സാധിച്ചത്.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന താരം, എണ്ണം

രോഹിത് ശര്‍മ – 16

കിറോണ്‍ പൊള്ളാര്‍ട് – 14

ജസ്പ്രീത് ബുംറ – 10

സൂര്യകുമാര്‍ യാദവ് – 8*

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 8

മത്സരത്തില്‍ മുംബൈയുടെ മുന്‍നിര ബാറ്റര്‍ മാര്‍ക്ക് രണ്ടക്കം കാണാന്‍ സാധിക്കാതെ പുറത്തായപ്പോള്‍ 32 പന്തില്‍ 37 റണ്‍സ് നേടി പുറത്താക്കാതെ നിന്ന തിലക് വര്‍മയും യാദവും ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ട് മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി മാര്‍ക്കോയാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 20 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

മുംബൈ ബൗളിങ് നിരയിലെ സ്പിന്‍ അറ്റാക്കര്‍ പിയൂഷ് ചൗളക്കും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്താന്‍ സാധിച്ചു.

 

 

Content Highlight: Suryakumar Yadav In Record Achievement With Sachin Tendulkar