Advertisement
World News
വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശേഷമുള്ള ഇസ്രഈലിന്റെ 36 ആക്രമണങ്ങളിൽ ഗസയിൽ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളും മാത്രം: യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 04:08 am
Saturday, 12th April 2025, 9:38 am

ഗസ: ഗസയിൽ സമീപകാലത്തായി ഇസ്രഈൽ നടത്തിയ 36 ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളും മാത്രമെന്ന് യു.എൻ റിപ്പോർട്ട്. മാർച്ച് 18 നും ഏപ്രിൽ ഒമ്പതിനും ഇടയിൽ ഇസ്രഈലി സൈന്യം നടത്തിയ 36 വ്യോമാക്രമണങ്ങളിൽ ഫലസ്തീൻ സ്ത്രീകളും കുട്ടികളും മാത്രമാണ് കൊല്ലപ്പെട്ടതെന്ന് യു.എൻ സ്ഥിരീകരിക്കുകയായിരുന്നു.

ഇസ്രഈലിന്റെ സൈനിക ആക്രമണം ഫലസ്തീനികളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. മാർച്ച് 18 നും ഏപ്രിൽ ഒമ്പതിനുമിടയിൽ ഗസയിലെ ആൾതാമസമുള്ള കെട്ടിടങ്ങളിലും കുടിയിറക്കപ്പെട്ടവരുടെ ടെന്റുകളിലുമായി 224 ഇസ്രഈലി ആക്രമണങ്ങൾ നടന്നതായി തങ്ങളുടെ ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് രവീന ഷംദാസാനി പറഞ്ഞു.

‘സ്ത്രീകളും കുട്ടികളും മാത്രം കൊല്ലപ്പെട്ട 36 ആക്രമണങ്ങൾ യു.എൻ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്,’ രവീന ഷംദാസാനി പറഞ്ഞു.

മാർച്ചിൽ ഇസ്രഈൽ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതിനുശേഷം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ 1,500ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

തീരദേശ ഫലസ്തീൻ എൻക്ലേവിൽ ഇസ്രഈൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ, ഭക്ഷണം, വെള്ളം, മരുന്ന്, മറ്റ് അത്യാവശ്യ വസ്തുക്കൾ വളരെ വേഗത്തിൽ തീർന്നുപോകുമെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കൻ ഗസയിലെ ഖാൻ യൂനിസിലെ ഒരു വീട്ടിൽ നടന്ന ബോംബാക്രമണത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഗസയിലെ യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്‌.  എന്നാൽ വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.

 

Content Highlight: UN says 36 Israeli attacks killed only Palestinian women, children in Gaza