മുഴുവന്‍ വിശദാംശങ്ങളും നല്‍കിയില്ല; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി
India
മുഴുവന്‍ വിശദാംശങ്ങളും നല്‍കിയില്ല; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 9:10 am

ന്യൂദല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന നടപടിയില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനായി കൊണ്ടുവന്ന പുതിയ നിയമം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറിനെയും സുഖ്ഭീര്‍ സിങ് സന്ധുവിനെയും നിയമിക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടി ക്രമത്തെയാണ് സുപ്രീം കോടതി വ്യാഴാഴ്ച കുറ്റപ്പെടുത്തിയത്. ഇരുവരുടെയും മുഴുവന്‍ വിശദാംശങ്ങള്‍ സെലക്ഷൻ കമ്മറ്റി എല്ലാ അംഗങ്ങള്‍ക്കും നല്‍കിയില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇതില്‍ കോടതിക്ക് വലിയ ആശങ്ക ഉണ്ടെന്നും വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്താത്ത സെലക്ഷന്‍ പാനലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറിന്റെയും അപേക്ഷകള്‍ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സെലക്ഷന്‍ പാനലില്‍ ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വര്‍ഷമാണ് വിധിച്ചത്. എന്നാല്‍ ഈ ഉത്തരവ് മറികടന്നാണ് കേന്ദ്രം പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഉള്‍പ്പടെ നടത്തിയത്.

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനങ്ങള്‍ റദ്ദാക്കാൻ സാധിക്കില്ലെന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സെലക്ഷന്‍ പാനലിലെ ഏക പ്രതിപക്ഷ അംഗമായ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജൻ ചൗധരിയും നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. തനിക്ക് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

2023 ലെ നിയമത്തില്‍ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഒരു കാബിനറ്റ് മന്ത്രി എന്നിവരാണുള്ളത്. മൂന്നാമത്തേത് ചീഫ് ജസ്റ്റിസായിരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Content Highlight: Supreme Court against appoint of two new election commissioners