India
കമല്‍ഹാസനെതിരെ ചെരിപ്പേറ്: ആക്രമണം നടത്തിയത് ബി.ജെ.പി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 16, 04:57 am
Thursday, 16th May 2019, 10:27 am

ചെന്നൈ: മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസനെതിരെ ചെരിപ്പേറ്. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേയായിരുന്നു സംഭവം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണ് നാഥുറാം വിനായക് ഗോദ്‌സെയെന്ന കമല്‍ഹാസന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനുനേരെ ആക്രമണം നടന്നത്.

ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു. ചെരിപ്പ് അദ്ദേഹത്തിന് കൊണ്ടില്ലെന്നും ആള്‍ക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.

‘ഇവിടെ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.