സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ടയാണിത്; പത്രം കത്തിച്ചതില്‍ പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫ്
Kerala News
സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ടയാണിത്; പത്രം കത്തിച്ചതില്‍ പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 3:54 pm

തിരുവനന്തപുരം: സുപ്രഭാതം പത്രം കത്തിച്ചതില്‍ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ്. പത്രത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ട ചിലര്‍ക്കുണ്ടെന്നും എസ്.കെ.എസ്.എസ്.എഫിന്റെ തിരൂരങ്ങാടി മേഖല പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രഭാതത്തിന്റെ വായനക്കാര്‍ ഏതെങ്കിലും സമുദായങ്ങളില്‍ പെട്ടവരോ പ്രത്യേക കക്ഷിയിലുള്ളവരോ മാത്രമല്ല. എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളിലെയും വാര്‍ത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നല്‍കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രഭാതത്തിന്റെ പിറവിക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണിത്. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തരം പരസ്യങ്ങള്‍ സുപ്രഭാതം നല്‍കിയിട്ടുണ്ട്. ഇത് എല്ലാ പത്രങ്ങളും സ്വീകരിക്കുന്ന മാര്‍ഗമാണ്. എല്ലാ മുന്നണികളും വിവിധ മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കാറുണ്ട്. മാനേജ്‌മെന്റിന്റെ പോളിസി അനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് സുപ്രഭാതത്തിന് തടസ്സമില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകര്‍ക്കാനുള്ള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുള്ളൂ എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ടയാണ് ഇത്തരക്കാര്‍ക്ക് ഉള്ളത്. ജനാധിപത്യ വിശ്വാസികള്‍ ഇവ മനസ്സിലാക്കണമെന്നും ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹിക ദ്രോഹികളെ കരുതി ഇരിക്കണമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

സമസ്ത മുഖപത്രമായ സുപ്രഭാതം പത്രം തെരുവിലിട്ട് കത്തിച്ചതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം.
പ്രതിഷേധാര്‍ഹമായാണ് പത്രം കത്തിക്കുന്നതെന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ് ഇത് ചെയ്യുന്നതെന്നും പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഇടതു മുന്നണിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് പത്രം കത്തിച്ചതെന്നാണ് ആരോപണം.

സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെച്ചതിനാണ് പത്രം കത്തിച്ചതെന്നും കെ.എസ്. ഹംസ പറഞ്ഞു. എന്നാല്‍ സുപ്രഭാതം പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് ഇതിനോട് പ്രതികരിച്ചത്.

Content Highlight: SKSSF protests against Suprabhaatham newspaper burning