പൊള്ളാര്‍ഡിന് സ്ഥാനമില്ല, ഇനി ഹിറ്റ്മാന്‍ ഭരിക്കും; മുംബൈയുടെ ചരിത്രം തിരുത്തിയ 'പവര്‍'
Sports News
പൊള്ളാര്‍ഡിന് സ്ഥാനമില്ല, ഇനി ഹിറ്റ്മാന്‍ ഭരിക്കും; മുംബൈയുടെ ചരിത്രം തിരുത്തിയ 'പവര്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th April 2024, 2:45 pm

ഇന്നലെ പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്തു 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ചെയ്സിങ്ങിന് ഇറങ്ങിയ പഞ്ചാബിന് 19.1
ഓവറില്‍ 183 റണ്‍സിന് ഓള്‍ ഔട്ട് ആകേണ്ടിവന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 25 പന്തില്‍ നിന്ന് 36 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമാണ് രോഹിത് അടിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് റാഞ്ചിയത്. കിറോണ്‍ പൊള്ളാര്‍ടിനെ മറി കടന്നാണ് രോഹിത് പുതു ചരിത്രം നേടിയത്.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ സ്വന്തമാക്കുന്ന താരം, സിക്‌സറിന്റെ എണ്ണം

രോഹിത് ശര്‍മ – 224*

കിറോണ്‍ പൊള്ളാര്‍ട് – 223

ഹര്‍ദിക്ക് പാണ്ഡ്യ – 104

ഇഷാന്‍ കിഷന്‍ – 103

സൂര്യകുമാര്‍ യാദവ് – 98

രോഹിത്തിന് പുറമെ 53 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോര്‍ അടക്കം 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിനുവേണ്ടി തിലക് വര്‍മ 18 പന്തില്‍ നിന്ന് 34 റണ്‍സും നേടി. പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍ രണ്ട് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍ അനായാസം തകര്‍ത്തുകൊണ്ടാണ് മുംബൈ തുടങ്ങിയത്. സാം കറന്‍, പ്രഭ്സിമ്രാന്‍ സിങ്, റിലി റൂസോ, ലിയാന്‍ ലിവിങ്സ്റ്റണ്‍ എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്തായി. ശേഷം ശശാങ്ക് സിങ് 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു.

എന്നാല്‍ ടീമിന് പ്രതീക്ഷ നല്‍കിക്കൊണ്ട് അശുദോഷ് ശര്‍മ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 28 പന്തില്‍ നിന്ന് 61 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 7 സിക്സും രണ്ട് ഫോറും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ശേഷം ബാറ്റ് ചെയ്ത ഹര്‍പ്രിത് ബ്രാര്‍ 21 റണ്‍സിന് പുറത്തായപ്പോള്‍ 9 റണ്‍സിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു പഞ്ചാബ്.

 

Content Highlight: Rohit Sharma In New Record Achievement