Daily News
രാഹുല്‍ ഈശ്വര്‍ ജിഹാദികളുടെ കാശുവാങ്ങിയെന്ന് ഭാര്‍ഗവ റാം, കെ.പി യോഹന്നാന്റെ പണം പറ്റുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് രാഹുല്‍; ചാനല്‍ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് അതിഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 27, 04:44 pm
Monday, 27th November 2017, 10:14 pm

തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് രാഹുല്‍ ഈശ്വറും ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവ റാമും. സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ വാദം നടക്കവെ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുലും ഭാര്‍ഗവ റാമും പരസ്പരം ആരോപണവുമായി രംഗത്തെത്തിയത്.

കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ വൈക്കത്തെ വീട്ടില്‍ പോയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്. ശബരിമല തന്ത്രി കുടുംബം ആയതിനാലാണ് അവിടെ കയറ്റിയതെന്ന് ഭാര്‍ഗവ റാം പറഞ്ഞപ്പോഴായിരുന്നു ഒരു സന്യാസി വര്യന്‍ ഇങ്ങനെ പറയരുതെന്ന് പറഞ്ഞ് രാഹുല്‍ ഭാര്‍ഗവ റാമിനെതിരെ വിമര്‍ശനമുന്നയിച്ചത്.


Also read: ‘എവരിബഡി ഗോ ടൂ യുവര്‍ ക്ലാസെസ്’; ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍


കെ.പി യോഹന്നാന്റെ പണം പറ്റുന്നവരെ കണ്ടുകൊണ്ടാണ് ഭാര്‍ഗവ റാം ഇങ്ങനെ പ്രതികരിക്കുന്നതെന്ന് രാഹുല്‍ വിമര്‍ശിക്കുകയായിരുന്നു. ജിഹാദികള്‍ക്ക് വേണ്ടിയാണ് രാഹുല്‍ നിലകൊള്ളുന്നതെന്ന് ഭാര്‍ഗവ റാമും ആരോപിച്ചു.

എന്നാല്‍ കെ.പി യോഹന്നാന്റെ കയ്യില്‍ നിന്ന് ആരാണ് പണം വാങ്ങിയതെന്ന് പറയാന്‍ രാഹുലിന് തന്റേടവും ധൈര്യവും വേണമെന്ന് ഭാര്‍ഗവ റാം വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ഓണത്തിനു കാശുവാങ്ങിയത് ആരാണെന്ന് അറിയില്ലെയെന്നായിരുന്നു രാഹുലിന്റെ ചോദ്യം രാഹുല്‍ പുകമറ സൃഷ്ടിക്കുകയാണെന്ന ഭാര്‍ഗവ റാമും തിരിച്ചടിച്ചു.