കര്‍ഷകസമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, കൊവിഡ് കാലത്ത്‌ നടപ്പാക്കിയത് ജനദ്രോഹനയങ്ങള്‍; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
Kerala News
കര്‍ഷകസമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, കൊവിഡ് കാലത്ത്‌ നടപ്പാക്കിയത് ജനദ്രോഹനയങ്ങള്‍; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th November 2021, 12:16 pm

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് പിണറായി പറഞ്ഞു.

സി.പി.ഐ.എം പിണറായി ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍സിനും ബി.ജെ.പിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു,’ പിണറായി പറഞ്ഞു.

വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണമെന്നും അതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ കമ്മീഷന്‍ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും പറയാനാകുന്നില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലും കേന്ദ്രം കടന്ന് കയറുകയാണ്.

കൃഷി, സഹകരണം മേഖലയെല്ലാം ഈ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ്. കൊവിഡ് കാലത്ത് കേന്ദ സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയെന്നും പൊതുമേഖലയെ ഇല്ലതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ധാര്‍ഷ്ഠ്യത്തിനുമുള്ള ചുട്ട മറുപടിയാണ്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും മടിച്ചില്ല. കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan against Central Govt