സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ കുഴപ്പം പിടിച്ച ടീമാണ് സെന്‍സിറ്റീവായ കുറച്ചാളുകള്‍: നിതിന്‍ രഞ്ജി പണിക്കര്‍
Entertainment
സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ കുഴപ്പം പിടിച്ച ടീമാണ് സെന്‍സിറ്റീവായ കുറച്ചാളുകള്‍: നിതിന്‍ രഞ്ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 5:10 pm

സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കറിന്റെ മകനാണ് നിതിന്‍ രഞ്ജി പണിക്കര്‍. സഹസംവിധായകനായി കരിയര്‍ തുടങ്ങിയ നിതിന്‍ മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. സുരേഷ് ഗോപിയെ നായകനാക്കി 2021ല്‍ പുറത്തിറങ്ങിയ കാവലിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സിനിമകളുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും സിനിമയുടെ സെന്‍സറിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് നിതിന്‍. തന്റെ അച്ഛന്‍ പണ്ട് ചെയ്ത സിനിമകള്‍ സെന്‍സര്‍ ചെയ്യുന്ന സമയത്ത് ഒരുപാട് പ്രശ്‌നമുണ്ടാകാറുണ്ടെന്നും റിലീസിനെക്കാള്‍ അച്ഛന് സെന്‍സറിങ്ങിനെക്കുറിച്ച് ആലോചിച്ചിട്ടാണ് ടെന്‍ഷനെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സെന്‍സര്‍ബോര്‍ഡിനെക്കാള്‍ അപകടം സെന്‍സിറ്റീവായ ഒരുകൂട്ടം ആളുകളാണെന്ന് നിതിന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു സിനിമയിലെ സീന്‍ കണ്ട് അത് മോശമാണ്, വികാരം വ്രണപ്പെട്ടു എന്ന പറയുന്നവര്‍ വളരെ അപകടകാരികളാണെന്നും നിതിന്‍ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാന്‍ സാധ്യമല്ലെന്നും അടുത്ത കാലത്ത് കണ്ടതില്‍ തനിക്ക് ഏറ്റവുമിഷ്ടമായ സിനിമ അനിമലാണെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു നിതിന്‍.

‘സെന്‍സര്‍ബോര്‍ഡ് എന്ന പറഞ്ഞാല്‍ ഭീകരമായിട്ടുള്ള എന്തോ ഒന്നാണെന്നാണ് കുട്ടിക്കാലത്ത് ഞാന്‍ ധരിച്ചുവെച്ചത്. കാരണം, അച്ഛന്റെ ഓരോ സനിമ ഇറങ്ങുന്ന സമയത്തും സെന്‍സര്‍ബോര്‍ഡുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകും. റിലീസിന്റെ തലേദിവസമാണ് സാധരണ എല്ലാവരും ടെന്‍ഷനടിക്കാറ്. പക്ഷേ അച്ഛന്റെ കാര്യത്തില്‍ ഏറ്റവും ടെന്‍ഷന്‍ സെന്‍സര്‍ ചെയ്യുന്ന ദിവസമാണ് വീട്ടിലെല്ലാവര്‍ക്കും ടെന്‍ഷന്‍.

ഇപ്പോള്‍ സെന്‍സര്‍ബോര്‍ഡിനെക്കാള്‍ പ്രശ്‌നം വേറെ ചില ആളുകള്‍ക്കാണ്. സിനിമയിലെ ഏതെങ്കിലും സീന്‍ കണ്ടിട്ട് അവരെപ്പറ്റിയാണ് പറഞ്ഞതെന്ന് ആരോപിച്ച് സിനിമക്കെതിരെ തിരിയും. അങ്ങനെ പറയാന്‍ പാടില്ല, ഇങ്ങനെ പറയാന്‍ പാടില്ല ന്നൈാക്കെ കുറെ റെസ്ട്രിക്ഷന്‍സ് ഇവര്‍ വെക്കും. അതൊക്കെ വളരെ മോശമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമ സാധ്യമല്ല. ഈയടുത്ത് കണ്ടതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അനിമലാണ്. നാല് തവണ ഞാനത് തിയേറ്ററില്‍ നിന്ന് കണ്ടു,’ നിതിന്‍ പറഞ്ഞു.

Content Highlight: Nithin Renji Panicker about censorship