ഓസീസിനെതിരെ റെക്കോഡ്; ചരിത്രത്തിൽ മൂന്നാമൻ, മുന്നിലുള്ളത് ധോണിയും പന്തും മാത്രം
Cricket
ഓസീസിനെതിരെ റെക്കോഡ്; ചരിത്രത്തിൽ മൂന്നാമൻ, മുന്നിലുള്ളത് ധോണിയും പന്തും മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 1:03 pm

ഓസ്ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടുകയാണ്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബൗളിങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 313 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ തന്നെ ബാറ്റിങ് നിര തകരുകയായിരുന്നു. റണ്‍സ് ഒന്നും നേടാതെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും സലിം അയൂബും പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ നായകന്‍ ഷാന്‍ മസൂദ് 35 റണ്‍സും ബാബര്‍ അസം 26 റണ്‍സും നേടി പുറത്താവുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 103 പന്തില്‍ 88 റണ്‍സ് നേടിയായിരുന്നു റിസ്വാന്റെ തകര്‍പ്പന്‍ പ്രകടനം. പത്ത് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു പാക് വിക്കറ്റ് കീപ്പറുടെ മിന്നും ഇന്നിങ്‌സ്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും താരത്തിന് സാധിച്ചു.

സേന രാജ്യങ്ങള്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് മുഹമ്മദ് റിസ്വാന്‍ നടന്നുകയറിയത്. 15 ടെസ്റ്റ് ഇന്നിങ്‌സില്‍ ഏഴ് തവണയാണ് റിസ്വാന്‍ 50+ റണ്‍സ് നേടിയത്.

ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ മുന്‍ നായകന്‍ എം. എസ് ധോണിയാണ് 60 ഇന്നിങ്‌സില്‍ നിന്നും 13 തവണയാണ് ധോണി 50+ റണ്‍സ് നേടിയത്. ധോണിക്ക് തൊട്ടു താഴെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തുമാണുള്ളത്. പന്ത് 39 ഇന്നിങ്‌സില്‍ നിന്നും എട്ട് തവണയാണ് അര്‍ധസെഞ്ച്വറി നേടിയത്.

റിസ്വാന് പുറമെ സല്‍മാന്‍ അലി അംഗ 53 റണ്‍സും ആമീര്‍ ജമാല്‍ 82 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഓസീസ് ബൗളിങ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Mohemmed Rizwan create a new record.