Advertisement
IPL
ഉദയസൂര്യന്‍ വാംഖഡെയിലും അസ്തമിച്ചു; സ്വന്തം തട്ടകത്തില്‍ മൂന്നാം വിജയവുമായി മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 06:06 pm
Thursday, 17th April 2025, 11:36 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 11 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പിറവിയെടുത്തു.

ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ അഭിഷേക് ശര്‍മയെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. രാജ് അംഗദ് ബാവയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. 28 പന്തില്‍ 40 റണ്‍സാണ് അഭിഷേക് നേടിയത്.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

വെടിക്കെട്ടുമായി സ്‌കോര്‍ ഉയര്‍ത്തിയിരുന്ന ട്രാവിസ് ഹെഡും നിതീഷ് കുമാര്‍ റെഡ്ഡിക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. നേരിയ റണ്‍സിനേക്കാള്‍ കൂടുതല്‍ പന്തുകള്‍ ഇരുവരും നേരിട്ടിരുന്നു. ഹെഡ് 29 പന്തില്‍ 28 റണ്‍സും റെഡ്ഡി 21 പന്തില്‍ 19 റണ്‍സുമാണ് നേടിയത്.

ഹെന്‌റിക് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സുമായി ചെറുത്തുനിന്നു.

എട്ട് പന്തില്‍ 18 റണ്‍സ് നേടിയ അനികേത് വര്‍മയുടെ കാമിയോ ടീമിനെ 150 കടത്തി. അവസാന പന്തില്‍ സിക്‌സര്‍ നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സണ്‍റൈസേഴ്‌സ് നിരയില്‍ നിര്‍ണായകമായി.

മുംബൈ ഇന്ത്യന്‍സിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മോശമല്ലാത്ത തുടക്കം സമ്മാനിച്ച് രോഹിത് ശര്‍മ പുറത്തായി. 16 പന്തില്‍ 26 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. സീസണില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 31), വില്‍ ജാക്‌സ് (26 പന്തില്‍ 36), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26) എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ചു.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒമ്പത് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 21 റണ്‍സടിച്ചാണ് പാണ്ഡ്യ പുറത്തായത്.

വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം ആവശ്യമുണ്ടെന്നിരിക്കെ വമ്പനടിക്ക് ശ്രമിച്ച ഹര്‍ദിക് പാണ്ഡ്യ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങി. നമന്‍ ധിറാണ് അടുത്തതായി കളത്തിലിറങ്ങിയത്.

വിജയിക്കാനാവശ്യമായ ഒറ്റ റണ്‍സിന് വേണ്ടിയായി മുംബൈയുടെ കാത്തിരിപ്പ്. ഇഷാന്‍ മലിംഗ ഓരോ പന്ത് വീതമെറിഞ്ഞപ്പോഴും ജയത്തിനാവശ്യമായ ഒറ്റ റണ്‍സ് നേടാന്‍ ടീമിന് സാധിച്ചില്ല.

ഇതിനിടെ നമന്‍ ധിറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഇഷാന്‍ മലിംഗ രണ്ടാം വിക്കറ്റും നേടി. ബ്രോണ്‍സ് ഡക്കായാണ് താരം പുറത്തായത്.

ഒടുവില്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച് തിലക് വര്‍മ മുംബൈയെ വിജയത്തിലേക്ക് നയിച്ചു.

സണ്‍റൈസേഴ്‌സിനായി പാറ്റ് കമ്മിന്‍സ് മൂന്നും ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റും നേടി. ഹര്‍ഷല്‍ പട്ടേലാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

 

Content Highlight: IPL 2025: Mumbai Indians defeated Sunrisers Hyderabad