മരുഭൂമിക്കഥയില്‍ പ്രിയദര്‍ശന്‍ പറഞ്ഞു ചെയ്യിച്ച ആ ഒരു കാര്യത്തിന് ഞാന്‍ ഒരുപാട് വിമര്‍ശനം കേട്ടു: ഓഡിയോഗ്രാഫര്‍ എം.ആര്‍ രാജകൃഷ്ണന്‍
Entertainment
മരുഭൂമിക്കഥയില്‍ പ്രിയദര്‍ശന്‍ പറഞ്ഞു ചെയ്യിച്ച ആ ഒരു കാര്യത്തിന് ഞാന്‍ ഒരുപാട് വിമര്‍ശനം കേട്ടു: ഓഡിയോഗ്രാഫര്‍ എം.ആര്‍ രാജകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 4:20 pm

ഓഡിയോഗ്രഫി രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര്‍ രാജകൃഷ്ണന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജകൃഷ്ണന്‍. 2019ല്‍ രംഗസ്ഥലം എന്ന ചിത്രത്തിലെ ഓഡിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നാല് തവണ സംസ്ഥാന അവാര്‍ഡും രാജകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 2011ല്‍ റിലീസായ ചിത്രമാണ് അറബിയും ഒട്ടകവും പി. മാധവന്‍ നായരും. മോഹന്‍ലാലിനൊപ്പം മുകേഷും ഭാവനയും ഒന്നിച്ച ചിത്രം തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ മിക്‌സിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എം.ആര്‍ രാജകൃഷ്ണന്‍.

ഓഡിയോ മിക്‌സിങ് സമയത്ത് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ മരുഭൂമിയിലെ സീനുകളില്‍ എക്കോ മിക്‌സ് ചെയ്‌തെന്നും എന്നാല്‍ സിനിമ ഇറങ്ങിയ ശേഷം രണ്ടുമൂന്ന് പേര്‍ തന്നെ വിളിച്ച് മരുഭൂമിയില്‍ എങ്ങനെ എക്കോ ഉണ്ടാകുമെന്ന് ചോദിച്ചെന്നും രാജകൃഷ്ണന്‍ പറഞ്ഞു. താന്‍ മരുഭൂമിയില്‍ അതുവരെ പോയയിട്ടില്ലെന്നും അതിനാല്‍ എക്കോ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം അറിയില്ലായിരുന്നെന്നും രാജകൃഷ്ണന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മരുഭൂമിക്കഥ എന്ന സിനിമയുടെ റെക്കോര്‍ഡിങ്ങെല്ലാം കഴിഞ്ഞപ്പോള്‍ പ്രിയദര്‍ശന്‍ എന്നോട് മരുഭൂമിയിലെ സീനില്‍ എക്കോ ആഡ് ചെയ്യാന്‍ പറഞ്ഞു. മരുഭൂമിയില്‍ ഞാന്‍ അതുവരെ പോയിട്ടില്ലാത്തതുകൊണ്ട് അവിടെ എക്കോ ഉണ്ടാകുമോ എന്നറിയില്ല. ‘കുറെ വൈഡ് ആംഗിള്‍ വെച്ച് ഷൂട്ട് ചെയ്ത സീനാണ്, നീ എക്കോ ആഡ് ചെയ്യ്’ എന്ന് പ്രിയന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു.

അന്ന് ഫേസ്ബുക്ക് മാത്രമായിരുന്നു ആക്ടീവായിട്ടുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. സിനിമ റിലീസായി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ എനിക്ക് മെസ്സേജയച്ചിട്ട് ‘നിങ്ങളെന്താ മരുഭൂമിയില്‍ എക്കോ ഇട്ട് കളിക്കുകയാണോ? മരുഭൂമിയില്‍ പണിയെടുക്കുന്ന ആളാണ് ഞാന്‍. അവിടെ എക്കോ ഒന്നുമില്ല,’ എന്ന് പറഞ്ഞു. ഇത് ഞാന്‍ പ്രിയനോട് പറഞ്ഞപ്പോള്‍ ‘ഇതൊക്കെ സിനിമാറ്റിക് ലിബര്‍ട്ടിയാണ്’ എന്ന് പറഞ്ഞ് ചിരിച്ചുതള്ളി,’ രാജകൃഷ്ണന്‍ പറഞ്ഞു.

Content Highlight: M R Rajkrishnan about Oru Marubhoomikkadha movie and Priyadarshan