ശക്തികേന്ദ്രമായ ഏറാമല പഞ്ചായത്തില്‍ 5550 വോട്ട് മുരളീധരന് ലീഡ്; എല്‍ജെഡി വോട്ടുകള്‍ ലഭിച്ചത് യുഡിഎഫിന് തന്നെയോ?
D' Election 2019
ശക്തികേന്ദ്രമായ ഏറാമല പഞ്ചായത്തില്‍ 5550 വോട്ട് മുരളീധരന് ലീഡ്; എല്‍ജെഡി വോട്ടുകള്‍ ലഭിച്ചത് യുഡിഎഫിന് തന്നെയോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 10:48 am

കേരളത്തില്‍ ലോക്താന്ത്രിക് ജനതാദളിന് സ്വാധീനമുള്ള നിയോജക മണ്ഡലമാണ് വടകര. നേരത്തെ യുഡിഎഫിലായിരുന്ന എല്‍ജെഡി തിരിച്ചു വന്നതിനാല്‍ നിശ്ചയമായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാമ്പിന്റെ വാദം. എന്നാല്‍ എല്‍ജെഡി തിരിച്ചു വന്നെങ്കിലും വോട്ടുകള്‍ തിരിച്ചു വന്നില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് കണക്കുകള്‍.

വടകര നിയോജക മണ്ഡലത്തില്‍ ജനതാദളിന് സ്വാധീനമുള്ള പഞ്ചായത്ത് ആണ് ഏറാമല. പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ദള്‍ പ്രതിനിധിയാണ്. ഇവിടെയാണ് വടകര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലീഡ് നേടിയത്. 5550 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫിന് ലീഡ്. പഞ്ചായത്തില്‍ എല്‍ജെഡിക്ക് വാര്‍ഡ് മെമ്പറുള്ള ഇടത്ത് വരെ ലീഡ് യുഡിഎഫിനാണ്. പഞ്ചായത്തില്‍ ഒരു ബൂത്തില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്.

നേരത്തെ എല്‍ജെഡി യുഡിഎഫില്‍ ആയിരിക്കുമ്പോള്‍ പോലും ഇത്രയും വോട്ടിന് എല്‍ഡിഎഫ് പുറകിലായിട്ടില്ല. എല്‍ജെഡി തിരികെ വന്നിട്ടും ഇത്ര വലിയ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പഞ്ചായത്തില്‍ പിന്നിലായതിന് കാരണം ജനതാദള്‍ വോട്ടുകള്‍ തിരികെ വന്നിട്ടില്ലെന്നതാണെന്ന് സിപിഐഎം വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ജനതാദളിന് സ്വാധീനമുള്ള കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും യുഡിഎഫാണ് മുന്നില്‍. 4000 വോട്ടുകള്‍ക്കാണ് യുഡിഎഫ് മുന്നിലെത്തിയത്. കഴിഞ്ഞ തവണ എഎന്‍ ഷംസീര്‍ മുന്നിലെത്തിയ മണ്ഡലമായിരുന്നു കൂത്തുപറമ്പ്.

ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി എല്‍.ജെ.ഡി രംഗതെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനോടുള്ള പ്രതിഷേധമാണ് ജനവിധിയെന്നും ഇതില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നും എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

‘നരേന്ദ്രമോദി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വലിയ ഭീഷണിയായിരിക്കുമെന്ന ക്യാമ്പയിനാണ് എല്‍.ഡി എഫ് വളരെ ശക്തമായി കേരളത്തില്‍ ഉന്നയിച്ചത്. ഭൂരിപക്ഷ സമൂഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിഷയമാണ് ശബരിമല വിഷയം. എല്‍.ജെ.ഡി അന്ന് പറഞ്ഞത് വിശ്വാസം ഭരണഘടനാപരമായ അവകാശമാണെന്നായിരുന്നു. വനിതാമതിലിന് മനസ് കൊണ്ട് എതിര്‍പ്പുണ്ടായിരുന്ന ഹിന്ദുമത വിശ്വാസികളുടെ വോട്ട് എല്‍.ഡി എഫിന് ലഭിച്ചിട്ടില്ല യു.ഡി.എഫിനാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് അതില്‍ 90% വോട്ടും യു.ഡി.എഫിന് അനുകൂലമായി എന്നുള്ളതിനാലാണ്. മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി യെ പ്രതിരോധിക്കാന്‍ എല്‍.ഡി എഫിന് ആകില്ലെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷവും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ലെന്നും തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായി.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞ കാര്യം അദ്ദേഹം ആരോട് മത്സരിക്കാനാണ് വരുന്നത് എന്നായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വേണ്ടി നില്‍ക്കുമ്പോള്‍ ഇടതുപക്ഷത്തേയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനല്ലേ രാഹുല്‍ വരുന്നത് എന്ന് ചോദിച്ചിരുന്നു.
രാഹുല്‍ വന്നത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലായി. ജയിക്കാനുള്ള സീറ്റ് തേടി തന്നെ വന്നതാണെന്നും പിണറായി പറഞ്ഞിരുന്നു.