മദ്യ അഴിമതിക്കേസില്‍ അറസ്റ്റിലായ കവിതയെ ഈ മാസം 23 വരെ കസ്റ്റഡിയില്‍ വിട്ട് ഇ.ഡി
national news
മദ്യ അഴിമതിക്കേസില്‍ അറസ്റ്റിലായ കവിതയെ ഈ മാസം 23 വരെ കസ്റ്റഡിയില്‍ വിട്ട് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 8:46 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിതയെ ഈ മാസം 23 വരെ കസ്റ്റഡിയില്‍ വിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇന്ന് ദല്‍ഹി റോസ് അവന്യു കോടതിയില്‍ ഇ.ഡി ഹാജരാക്കിയിരുന്നു.

എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത ഇ.ഡിയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു കവിതയുടെ പ്രതികരണം. അതേസമയം മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കവിതയെ അറസ്റ്റുചെയ്തതെന്ന് ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.

ബി.ആര്‍.എസ് നേതാവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 23 വരെ കവിതയെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനമായത്.

വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും കവിത പറഞ്ഞു.

ദല്‍ഹി മദ്യ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് കവിത. ഇവരെ കൂടാതെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

മദ്യ വ്യാപാരികളുടെ സൗത്ത് ഗ്രൂപ്പ്’ ലോബിയുമായി കവിതക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി സമന്‍സ് അയച്ച് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് കവിതയെ കസ്റ്റഡിയില്‍ എടുത്തത്.

മാര്‍ച്ചില്‍ മാത്രമായി കവിതക്ക് ഇ.ഡി അയച്ചത് രണ്ട് സമന്‍സുകളാണ്. എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി നല്‍കാനോ കേസില്‍ ഹാജരാകാനോ കവിത തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉണ്ടായ റെയ്ഡിലാണ് കവിതയെ കസ്റ്റഡിയിലെടുത്തത്. ഇ.ഡിക്ക് പുറമേ കവിതയുടെ വസതിയില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.

Content Highlight: Kavita, who was arrested in a liquor corruption case, was released in custody till 23rd of this month by ED