Advertisement
IPL
ഇവനൊക്കെ ഇനി എന്നാ ബോളെറിയാന്‍ പഠിക്കുക; ഐ.പി.എല്‍ ചരിത്രത്തില്‍ലെ വമ്പന്‍ നാണക്കേടില്‍ താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 04:28 am
Wednesday, 9th April 2025, 9:58 am

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാല് റണ്‍സിനാണ് അജിന്‍ക്യ രഹാനെയും കൂട്ടരും തോല്‍വി ഏറ്റുവാങ്ങിയത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ലഖ്നൗ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ രഹാനെയാണ്. രഹാനെ 35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഷര്‍ദുല്‍ താക്കൂറാണ് രഹാനെയെ പുറത്താക്കിയത്.

ക്യാപ്റ്റന് പുറമേ വെങ്കിടേഷ് അയ്യരും എട്ടാമനായി ഇറങ്ങിയ റിങ്കു സിങ്ങുമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വെങ്കിടേഷ് 29 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ റിങ്കു 15 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ലഖ്നൗവിന് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഷര്‍ദുല്‍ തന്റെ മൂന്നാം ഓവറില്‍ 13 റണ്‍സാണ് വിട്ടുകൊടുത്തത്. 13ാം ഓവറില്‍ താരം പതിനൊന്ന് പന്തുകള്‍ എറിഞ്ഞാണ് ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. താക്കൂര്‍ എറിഞ്ഞ ആദ്യ അഞ്ച് പന്തുകളും വൈഡായിരുന്നു. ഇതോടെ ഒരു നാണക്കേടും താരം സ്വന്തം പേരില്‍ എഴുതി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞ മൂന്നാമത്തെ താരമായിരിക്കുകയാണ് ലഖ്നൗ പേസര്‍.

ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ (പന്തുകള്‍ പ്രകാരം)

(പന്തുകള്‍ – താരം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

11 പന്തുകള്‍ – തുഷാര്‍ ദേശ്പാണ്ഡെ – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ – 2023

11 പന്തുകള്‍ – മുഹമ്മദ് സിറാജ് – മുംബൈ ഇന്ത്യന്‍സ് – ബെംഗളൂരു – 2023

11 പന്തുകള്‍ – ശാര്‍ദുല്‍ താക്കൂര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – കൊല്‍ക്കത്ത – 2025

ഐ.പി.എല്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞെങ്കിലും മികച്ച ഫോമില്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റെടുക്കാനും ഷര്‍ദുലിന് സാധിച്ചിരുന്നു. വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ നേരിട്ട നാലാം പന്തില്‍ തന്നെ ഡ്രസിങ് റൂമിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.

Content Highlight: IPL 2025: LSG vs KKR: Lucknow Super Giants Bowler Shardul Thakur Bowls The Longest Over In The IPL History