മോദിയും ആർ.എസ്.എസും നയിക്കുന്നത് നാരായണഗുരുവിനും ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും എതിരായ യുദ്ധം: ജയമോഹൻ
Kerala News
മോദിയും ആർ.എസ്.എസും നയിക്കുന്നത് നാരായണഗുരുവിനും ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും എതിരായ യുദ്ധം: ജയമോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 4:11 pm

നരേന്ദ്ര മോദിയും ആര്‍.എസ്.എസും നയിക്കുന്നത് ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും നാരായണഗുരുവിനും വള്ളലാര്‍ക്കും എതിരായ യുദ്ധമാണെന്ന് എഴുത്തുകാരനും നിരൂപകനുമായ ജയമോഹൻ. ഇപ്പോൾ നടക്കുന്ന യുദ്ധം വേദാന്തത്തിന് എതിരാണെന്നും മറ്റു മതങ്ങൾക്ക് എതിരെയെല്ലെന്നും മാതൃഭൂമിയുടെ ക ഫെസ്റ്റിവലിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം എന്ന് പറയുന്നത് ഏക ദൈവത്തെ ആരാധിക്കുന്നതല്ലെന്നും ഹിന്ദു മതത്തിലെ എല്ലാവർക്കും രാമന്‍ ദൈവമല്ലെന്നും ജയ മോഹൻ പറഞ്ഞു. ഹിന്ദു മതത്തിന് ഒരുപാട് ധാരകളുണ്ട്. എല്ലാ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും സ്ഥാനമുണ്ട്.

‘ഞാൻ നിത്യ ചൈതന്യയുടെ സ്റ്റുഡന്റും നാരായണ ഗുരുവുവിന്റെ അദ്വൈത് സംസ്കാരത്തിൽ നിന്ന് വന്ന ആളുമാണ്. ഫിലോസോഫിക്കലി ഒരു അദ്വൈതി ആയതുകൊണ്ടാണ് അതിനെ എതിർക്കുന്നത്. ഉദാഹരണത്തിന് നിത്യശാന്തി ഇന്ന് ഡൽഹിയിൽ പോയി. നാല് ആളുകൾ അദ്ദേഹത്തെ പിടിച്ച് ജയ് ശ്രീറാം വിളിച്ചാൽ മാത്രമേ പുറത്തുവിടുകയുള്ളൂ എന്ന് പറഞ്ഞാൽ നിത്യ എന്ത് പറയും, നിത്യയെ അടിച്ചു കൊല്ലുകയെയുള്ളൂ, ഒരിക്കലും ജയ ശ്രീറാം വിളിക്കുകയില്ല. ഒരു വേദാന്തിയായ നിത്യ ഒരു ദൈവത്തെ പ്രകീർത്തിച്ച് ഒന്നും പറയുകയില്ല. അപ്പോൾ നിത്യ ചൈതന്യയെ അടിച്ചു കൊല്ലുന്ന ആ സംസ്കാരത്തെ ഞാൻ എങ്ങനെയാണ് സ്വീകരിക്കുക.

ഹിന്ദുത്വം എന്ന് പറയുന്നത് ഏക ദൈവത്തെ ആരാധിക്കുന്നതല്ല, ഹിന്ദു മതത്തിലെ എല്ലാവർക്കും രാമൻ ദൈവം അല്ല. ശൈവർക്ക് ദൈവം ഒന്നുമില്ല. അതിനൊരുപാട് ചിന്താശാഖകളുണ്ട്. അതിനുള്ളിൽ എല്ലാ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്. എല്ലാ തരം എതിർപ്പുകൾക്കും സ്ഥാനമുണ്ട്. അതിലേക്ക് ഒരു ദൈവത്തെ കൊണ്ടുവെച്ച് അതിനെ ആരാധിച്ചില്ലെങ്കിൽ അത് പ്രശ്നമാണെന്ന് പറയുന്നത് ഹിന്ദുക്കൾക്ക് എതിരാണ്. ശരിക്ക് പറഞ്ഞാൽ ഇപ്പോള്‍ നടക്കുന്ന യുദ്ധം വേദാന്തത്തിനെതിരാണ്. മറ്റ് മതങ്ങള്‍ക്കെതിരെയല്ല. മോദി അല്ലെങ്കില്‍ ആര്‍.എസ്.എസ്. നയിക്കുന്ന യുദ്ധം ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും നാരായണഗുരുവിനും വള്ളലാര്‍ക്കും എതിരായ യുദ്ധമാണ്.

ഏതെങ്കിലും രാജ്യത്ത് 50 കൊല്ലത്തിനുള്ളിൽ ഒരു മതം ഔദ്യോഗിക മതമായിട്ടോ അതിന് തുല്യമായിട്ടോ വളർന്നു വന്നിട്ടുണ്ടെങ്കിൽ അടുത്ത 30 കൊല്ലത്തിനുള്ളിൽ അവിടെ ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടതായായാണ് ചരിത്രം. ഒരിടത്തും അതിന് മാറ്റമില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക.

1969ലാണ് ബുദ്ധമതം ഔദ്യോഗിക മതമായിട്ട് അവർ സ്വീകരിച്ചത്. 83ൽ ലഹള തുടങ്ങി. 25 കൊല്ലത്തെ ആഭ്യന്തര യുദ്ധത്തിനുശേഷം ഒരു ലിറ്റർ മണ്ണെണ്ണ 1800 രൂപയ്ക്ക് വിൽക്കുന്ന രാജ്യമായിട്ട് അവർ മാറി. ഒരുപാട് പാഠങ്ങൾ എഴുതി വെച്ചിട്ടുണ്ട്. അന്ധന്മാർക്ക് അത് വായിക്കാൻ പറ്റുന്നില്ല. എഴുത്തുകാർ അത് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു,’ ജയമോഹൻ പറഞ്ഞു.

Content Highlight: Jayamohan says that the current war is against Vedanta