Entertainment
ആ നടിയെപ്പോലൊരാള്‍ പിന്നീട് എന്റെ നായികയായിട്ടില്ല, റൊമാന്‍സ് സിനിമ ചെയ്യുന്നത് നിര്‍ത്തിയതിന്റെ കാരണങ്ങളിലൊന്ന് അതാണ്: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 01:21 pm
Monday, 31st March 2025, 6:51 pm

തമിഴിലെ മികച്ച താരങ്ങളിലൊരാളാണ് മാധവന്‍. ചോക്ലേറ്റ് ഹീറോയായാണ് മാധവന്‍ സിനിമയിലേക്കെത്തിയത്. അലൈപായുതേ, മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ ലിംഗുസാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

തന്റെ ആദ്യചിത്രമായ അലൈപായുതേയില്‍ നായികയായ ശാലിനിയെക്കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. തന്റെ കരിയറില്‍ തനിക്ക് ലഭിച്ച ഒരേയൊരു തമിഴ് ഹീറോയിനാണ് ശാലിനിയെന്ന് മാധവന്‍ പറഞ്ഞു. പിന്നീട് ചെയ്ത സിനിമകളില്‍ തന്റെ നായികയായി വന്നവര്‍ക്ക് തമിഴ് ടച്ച് ഇല്ലായിരുന്നെന്നും ശാലിനി മാത്രമേ അങ്ങനെയുണ്ടായിരുന്നുള്ളൂവെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ഡയലോഗ് ഡെലിവറിയിലും ആക്ടിങ്ങിലും ശാലിനിക്ക് ഒരു തമിഴ് ടച്ച് ഉണ്ടായിരുന്നെന്ന് മാധവന്‍ പറയുന്നു. ശാലിനിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും അതായിരുന്നെന്ന് മാധവന്‍ പറഞ്ഞു. പിന്നീട് വന്ന നടിമാരില്‍ പലരും ഡയലോഗ് മാത്രമേ തമിഴില്‍ ഉണ്ടായിരുന്നുള്ളൂവെന്നും അത് തനിക്ക് വലിയൊരു നെഗറ്റീവായി തോന്നിയെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അക്കാര്യം ഒരുപാട് സങ്കടമുണ്ടാക്കിയെന്നും തനിക്ക് അഭിനയമെന്ന് വെച്ചാല്‍ വോയിസ് മോഡുലേഷനും മറ്റ് ഇംപ്രൊവൈസേഷനുമാണെന്നും മാധവന്‍ പറഞ്ഞു. റൊമാന്‍സ് സിനിമകള്‍ വേണ്ടെന്ന് വെച്ചതിന്റെ കാരണങ്ങളിലൊന്നാണ് അതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ലൈവ് സൗണ്ടിനോട് തനിക്ക് അന്നുതൊട്ടേ താത്പര്യമുണ്ടായിരുന്നെന്നും മാധവന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു മാധവന്‍.

‘എനിക്ക് കിട്ടിയ ഒരേയൊരു തമിഴ് ഹീറോയിന്‍ ശാലിനിയാണ്. അവരാണ് എനിക്ക് കിട്ടിയ ആദ്യത്തെയും അവസാനത്തെയും തമിഴ് നായിക. അതിന് ശേഷം വന്ന നായികമാരില്‍ ആരും തമിഴ് അല്ലായിരുന്നു. എനിക്ക് അത് വലിയ സങ്കടമുണ്ടാക്കി. എനിക്ക് അഭിനയമെന്ന് വെച്ചാല്‍ വോയിസ് മോഡുലേഷനാണ്. അവര്‍ സംസാരിക്കുന്ന രീതിയില്‍ നമ്മള്‍ റിയാക്ട് ചെയ്യുന്നതാണ് പ്രധാനം.

ആ ഭാഷ അറിയുന്നവര്‍ക്ക് ഡയലോഗിലും അതിന്റെ പ്രസന്റേഷനിലും ഇംപ്രൊവൈസ് ചെയ്യാന്‍ സാധിക്കും. അത് എന്റെ പെര്‍ഫോമന്‍സിനെയും ഹെല്‍പ്പ് ചെയ്യും. പേജില്‍ എഴുതിവെച്ച ഡയലോഗ് അതുപോലെ പറയുന്നത് വലിയ കാര്യമാണെന്ന് ചിന്തിക്കുന്ന നായികമാരായിരുന്നു പിന്നീട് വന്നവരില്‍ പലരും. അത് എനിക്ക് യാതൊരു ഇംപ്രൊവൈസേഷനും തന്നില്ല. റൊമാന്‍സ് സിനിമ ചെയ്യുന്നത് നിര്‍ത്താനുള്ള കാരണങ്ങളില്‍ ഒന്ന് അതായിരുന്നു. ലൈവ് സൗണ്ടിനോട് എനിക്ക് അന്നേ താത്പര്യമുണ്ടായിരുന്നു,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan shares his memories about Shalini