ടി-20യില്‍ ചരിത്രനേട്ടവുമായി അയര്‍ലാന്‍ഡ്; തോല്‍വിയിലും തകര്‍ത്തെറിഞ്ഞത് ഓസ്‌ട്രേലിയയുടെ ആരുംതൊടാത്ത റെക്കോഡ്
Cricket
ടി-20യില്‍ ചരിത്രനേട്ടവുമായി അയര്‍ലാന്‍ഡ്; തോല്‍വിയിലും തകര്‍ത്തെറിഞ്ഞത് ഓസ്‌ട്രേലിയയുടെ ആരുംതൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 9:01 am

ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 16 ഓവറില്‍ 96 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും തകര്‍പ്പന്‍ പ്രകടനം നടത്തി.

14 പന്തില്‍ 26 റണ്‍സ് നേടിയ ഗാരത് ഡെലാനിയാണ് ടോപ് സ്‌കോറര്‍. മത്സരത്തില്‍ 50 റണ്‍സ് എടുക്കുന്നതിനിടെ അയര്‍ലാന്‍ഡിന് എട്ടു വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. എന്നാല്‍ പിന്നീടുള്ള രണ്ടു വിക്കറ്റുകളില്‍ 46 റണ്‍സാണ് അയര്‍ലാന്‍ഡ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഐറിഷ് പട സ്വന്തമാക്കി. മെന്‍സ് ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായതിനു ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമായി മാറാനാണ് അയര്‍ലാന്‍ഡിന് സാധിച്ചത്.

2023ല്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കെതിരെയുള്ള ഓസ്‌ട്രേലിയ എട്ട് വിക്കറ്റുകള്‍ നഷ്ടമായതിനു ശേഷം 39 റണ്‍സ് നേടിയിരുന്നു. ഈ നേട്ടമാണ് അയര്‍ലാന്‍ഡ് മറികടന്നിരിക്കുന്നത്.

അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ 37 പന്തില്‍ 52 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. 26 പന്തില്‍ 36 റണ്‍സ് നേടി റിഷബ് പന്തും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

ജയത്തോടെ ഗ്രൂപ്പ് എ യില്‍ രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു. ജൂണ്‍ ഒമ്പതിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേസമയം ജൂണ്‍ ഏഴിന് നടക്കുന്ന മത്സരത്തില്‍ കാനഡയാണ് അയര്‍ലാന്‍ഡിന്റെ എതിരാളികള്‍.

Content Highlight: Ireland create a new record in T20