സിംബാബ്‌വയെ തകര്‍ത്ത് അയര്‍ലന്‍ഡിന് പരമ്പര വിജയം;രക്ഷകനാവാന്‍ കഴിയാതെ റാസ
Sports News
സിംബാബ്‌വയെ തകര്‍ത്ത് അയര്‍ലന്‍ഡിന് പരമ്പര വിജയം;രക്ഷകനാവാന്‍ കഴിയാതെ റാസ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 8:50 pm

അയര്‍ലഡിനെതിരായ മൂന്ന് ടി ട്വന്റി ഐ മത്സരങ്ങള്‍ പരമ്പരയില്‍ സിംബാബ്‌വെക്ക് രണ്ടാം തോല്‍വി. ഇതോടെ പരമ്പരയില്‍ രണ്ട് വിജയവുമായി അയര്‍ലന്‍ഡ് മുന്നിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമാണ് സിംബാബ്വെക്ക് നേടാന്‍ ആയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.

അയര്‍ലന്‍ഡ് ഓപ്പണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി 13 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ സമ്മര്‍ദത്തിലായ ബാറ്റിങ് നിരയിലെ പോള്‍ സ്റ്റര്‍ലിങ് (6), ലോര്‍കന്‍ ടക്കര്‍ (8) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ശേഷം മധ്യ നിരയില്‍ ഇറങ്ങിയ ഹാരി ഹെക്ടര്‍ 45 പന്തില്‍ നിന്ന് രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും നേടി 54 റണ്‍സ് കണ്ടെത്തിയപ്പോള്‍ കൂട്ടുനിന്ന ജോര്‍ജ് ഡോക്രല്‍ 32 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 49 റണ്‍സിന്റെ മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഇന്നിങ്‌സ് ആണ് അയര്‍ലന്‍ഡിന് പരമ്പര സ്വന്തമാക്കാന്‍ നിര്‍ണായകമായത്.

സിംബാബ്‌വെക്ക് വേണ്ടി റിച്ചാര്‍ഡ് നഗരവ, വെല്ലിങ്ഡണ്‍ മസകഡ്‌സ്, മുസാറബാനിയ, ബ്രാന്‍ഡന്‍ മാവുത എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.

ആദ്യ മത്സരത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ സിക്കന്ദര്‍ റാസയില്ലാതെയാണ് സിംബാബ്‌വെ കളത്തില്‍ ഇറങ്ങിയത്. സിംബാബ്‌വെ ഓപ്പണര്‍ വെസ്ലി മധേവേര 19 പന്തില്‍ 14 റണ്‍സ് നേടി പുറത്തായപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ ടിനാന്‍ഷെ കമുകാമെ രണ്ടു പന്തില്‍ ഒരു റണ്‍സ് മാത്രം നേടി കളം വിട്ടു. ബ്രെയിന്‍ ബെന്നറ്റ് 19 പന്തില്‍ 2 സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി 27 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റൈന്‍ ബര്‍ള്‍ 28 പന്തില്‍ നിന്ന് നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 36 റണ്‍സ് നേടി ടീമിന്റെ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചു. മധ്യനിര തകര്‍ന്ന ശേഷം ക്ലൈവ് മദാന്‍ഡെ 27 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ലൂക്ക് ജോങ്വെ ഒമ്പത് പന്തില്‍ 13 റണ്‍സ് നേടിയിരുന്നു.

അയര്‍ലന്‍ഡിന്റെ ജോഷ്വ ലിറ്റില്‍, ഗാരത് ഡെലാനി, ക്രെയ്ഗ് യംങ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. ഗാരത് ഡെലാനി വെറും രണ്ട് ഓവറില്‍ 8 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.

ആദ്യ മത്സരത്തില്‍ തന്നെ അമ്പയറോടും എതിര്‍ താരങ്ങളോടും കയര്‍ത്ത് സംസാരിച്ച്  പ്രകടനം നടത്തിയ സിക്കന്ദര്‍ റാസയുടെ വിടവാണ് സിംബാബ്‌വെക്ക് തിരിച്ചടിയായത്.

Content Highlight: Ireland beat Zimbabwe to win series